Thursday, March 31, 2011

ഗൃഹാതുരത്വം

നീയെന്നെ പിരിഞ്ഞുള്ള
പൂവാക പൂത്തനേരം
പൂക്കൊടി കൊണ്ടുരച്ചോ-
രോര്‍മ്മകള്‍ക്കെന്തു ഭംഗി

ഊരിയെറിഞ്ഞ കുട്ടി-
ക്കാലത്തില്‍ വിയര്‍ത്തൊട്ടി
പട്ടുനൂല്‍ കോര്‍ക്കും ദിവ്യ-
മാമ്പഴം പെറുക്കൊലാം

ഇടയനാം ബാലനായ്
കാലികളെ തെളിച്ചു
നേര്‍വഴി കാട്ടും കുസൃ-
തിത്തരങ്ങള്‍ക്കും മീതെ

മുങ്ങിക്കുളിച്ച പുഴ-
പ്പെണ്ണിന്റെ മാറില്‍ താലി-
ചാര്‍ത്തിയ വേനല്‍ക്കാല-
വേഴാമ്പല്‍ കരയവേ

തിരികെ, നോക്കവയ്യ
ഭീകര സത്വം പിന്നില്‍
നുരയും പതതേച്ചു
നില്‍ക്കുമാ മനമുത്തി.
മണ്ണടിഞ്ഞെന്നാലിന്നും
പലരും ഭയന്നോടി
പനിതന്‍ കിടക്കമേലി-
രുത്തി മനമുത്തി

ഞാറ്റോല കാറ്റലക്കു
പെയ്ത കടുംഞാവലില്‍
സ്വാദിനെ തേടി തിറ-
യാടുന്ന മേട്ടിലെത്തി

തിരപോല്‍ കുത്തിപ്പായും
പെരുമഴകാലത്ത്,
ചേമ്പിലക്കീറില്‍ കട-
ലാസ്സുവള്ളത്തിന്‍ മീതെ

ഏകാന്ത മൂകം ദിന-
തംബുരു മീറ്റും സന്ധ്യാ-
വാടിയിലെഴുതി വി-
ദ്യാലയ മുറ്റം മുന്നില്‍

പടികള്‍ പിന്നിട്ടു ക-
ടലാസ്സു മരച്ചോട്ടില്‍
നൊമ്പരം തീര്‍ത്ത കല്ലില്‍
ആസനസ്തനായ് ചെമ്മേ

ഓര്‍മ്മകള്‍ നീളെ, നീല-
വാനിലും സരിതിലും
ഗ്രാമമേ നിന്നെക്കുറി-
ച്ചോര്‍ക്കാതെന്‍ ജന്മമില്ല.

No comments: