Friday, December 16, 2011

ഇരട്ടകള്‍



രണ്ടു ഉദരങ്ങളില്‍
രണ്ടു  ദിവസങ്ങളില്‍
രണ്ടു നക്ഷത്രങ്ങളില്‍
രണ്ടു ശരീരവും, രണ്ടു മനസ്സുമായിപ്പിറന്ന
ഇരട്ടകളായിരുന്നു നമ്മള്‍
എന്നു മനസ്സിലാക്കുവാന്‍
നീ മുഖം താഴ്ത്തി, തിരിഞ്ഞുനടന്ന
ആ നിമിഷം വേണ്ടി വന്നു..

....................................................................................



Saturday, November 12, 2011

മറുനാട്ടിലെ ഓണം


മറവിയുടെ അഴുക്കുചാലുകളില്‍
ഒരു നേര്‍ത്ത ചിലമ്പൊലി നാദത്തോടെ
മുദ്രമോതിരത്തിന്റെ ആജ്ഞാനുവര്‍ത്തിയായി
ചിലപ്പോള്‍..


ഓര്‍മ്മകളുടെ പരിലാളനങ്ങള്‍ക്കു
കരവലയപ്പെടുന്നതിനിപ്പുറം
സ്വപ്‌നങ്ങള്‍ നിദ്രയുടെ
അതിര്‍വരമ്പുകള്‍ പിന്നിടുമ്പോള്‍...


അത്തം പിറന്നന്നു, മുറ്റത്തു
-അല്ല, ഇടുങ്ങിയ ഇരുളടഞ്ഞ
വരാന്തയില്‍-
നൂലടര്‍ന്ന ചളിപുരണ്ട ചവുട്ടിയില്‍
പൂക്കളവര്‍ണ്ണങ്ങളില്‍ ഒളിച്ചിരുന്ന്
പിന്നെയും..


ഓണമെന്നെ വിളിച്ചുകൊണ്ടേയിരുന്നു..


ഒടുവില്‍
തിരുവോണനാളില്‍
തുമ്പപ്പൂവും മുക്കുറ്റിയും
തിരഞ്ഞു തിരഞ്ഞു
ഇത്തിരി പിറകോട്ടു നടന്നു...
മനക്കലെ കുന്നിലെ മുളങ്കാടുകളും കടന്ന്..


ഓണക്കോടി തുളവീണ്
തടത്തുണിയായി നാലോണമുണ്ടു..
ഉച്ചയുടെ സൈറന്‍,
ഉദരത്തിലെ മുനിസിപ്പാലിറ്റി ഓഫീസിന്റെ
മച്ചില്‍ നിന്ന്...


തൂശനിലയും തുമ്പപ്പൂച്ചോറും
പത്തുതരം കറികളും
പപ്പടവും പായസവുമൊക്കെയായി
അവന്‍ വരുന്നുണ്ട്,
വിശപ്പെന്ന ആര്‍ത്തിപണ്ടാരം..
രണ്ടുദിവസം മുന്‍പ് വെച്ച
മീന്‍കറിയില്‍
എന്തെങ്കിലും ഉണ്ടാകാതിരിക്കില്ല,


ഓണസദ്യക്ക്‌..





Saturday, July 23, 2011

നൊസ്റ്റാള്‍ജിയ

ഇരുട്ടു വീണുതുടങ്ങിയ ബാംഗ്ലൂരിലെ  ഒരു  സന്ധ്യയില്‍, ഓപ്പുവിന്റെ (ഓപ്പോള്‍) ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലിരുന്നു, മാറ്റമില്ലാതെയൊഴുകുന്ന ബാംഗ്ലൂരിന്റെ തിരക്കില്‍ പെട്ട് ശ്വാസം മുട്ടുന്ന ഇന്നലെകളെ തിരയുകയായിരുന്നു ഞാന്‍.

കൂടണയാന്‍ തിടുക്കം കൂട്ടി ഒരുകൂട്ടം വാലാട്ടിക്കിളികള്‍ കലപില ശബ്ദത്തോടെ കടന്നുപോയി. അലക്ഷ്യമായെത്തിയ ചാറ്റല്‍മഴയില്‍, ഒരു യാത്രയയപ്പിനെന്നപോലെ കാത്തുകിടന്ന ചെമ്പരത്തിപ്പൂ ഞെട്ടുവിട്ടു താഴേക്കു കുതിച്ചു. ഇലക്ട്രിക് വയറിലൂടെ മനസ്സിലൊരു തീനാളം കോരിയിട്ടു രണ്ടു അണ്ണാറക്കണ്ണന്മാര്‍ അപ്പുറത്തെ ഫ്ലാറ്റിലേക്ക് ചാടി, ഇരുട്ടിലേക്ക് മറഞ്ഞു. സന്ധ്യയുടെ ചുവപ്പിലേക്ക് നിശീഥിനി കണ്മഷിചെപ്പു തുറന്നു.  തണുപ്പുചേര്‍ത്തു തുന്നിയ കമ്പിളിക്കുപ്പായം പോലെ, വഴിതെറ്റി വന്നൊരു വൃശ്ചികകാറ്റ് എന്റെ മിഴികളെ കുളിരണിയിച്ചു.

മനസ്സിന്റെ ആലയില്‍ വെന്തുരുകാന്‍ പാകമായ ചെമ്പിന്‍ തകിട് കാത്തു വെക്കുമ്പോഴെല്ലാം ആ നില്പ് എനിക്ക് പതിവുള്ളതായിരുന്നു. വന്നവഴിയെ ഒരു തിരിച്ചുപോക്ക്. നാടിന്റെ നൊമ്പരമുണര്‍ത്തുന്ന ആ യാത്രക്കിരുവശവും ഓര്‍മ്മകള്‍ ഒരു പരദേശിയെപ്പോലെ എന്നെ വരവേല്‍ക്കാറുണ്ടായിരുന്നു. അതായിരുന്നു എന്റെ നൊമ്പരവും.

ഓര്‍മ്മകള്‍ നെഞ്ചില്‍ക്കിടന്നു പിടഞ്ഞു അസഹ്യമാംവിധം പുറത്തേക്കു തള്ളുമ്പോഴാണ് ഇല്ലാത്ത നുണകള്‍ പറഞ്ഞു ലീവെടുത്ത് നാട്ടിലേക്ക് വണ്ടികയറുന്നത്. ഓട്ടോ വിളിച്ചു പോകാനുള്ള വഴിയുണ്ടായിട്ടും, യാത്രാക്ഷീണത്തെയും ഉറക്കത്തേയും വെല്ലുവിളിച്ചു പാടവരമ്പിലൂടെയും വളച്ചു കെട്ടിയ മുള്ളുവേലികള്‍ക്ക് നടുവിലൂടെയുമെല്ലാം നടന്നു വീട്ടിലേക്കു പോകാറുള്ളത് ആ ഒരു നൊസ്റ്റാള്‍ജിയ കൊണ്ട് തന്നെയായിരുന്നു.. വഴിയില്‍ കാണുന്ന ഓരോ മുഖത്തോടും "ഞാനിതാ തിരിച്ചു വന്നിരിക്കുന്നു" എന്ന് ഉറക്കെപ്പറയാന്‍ തോന്നും.. കണ്ടമാത്രയില്‍ അലക്കിത്തേച്ചൊരു ചിരിയോടെ "ഇനിയെന്നാ തിരിച്ചുപോകുന്നത്", എന്നുള്ള പലരുടെയും ആലങ്കാരികമായ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിങ്ങുന്ന മനസ്സിന് പലപ്പോഴും ചിരിക്കാനറിയുമായിരുന്നില്ല...

ബാംഗ്ലൂരിലെ ഞായറാഴ്ചകള്‍ ശരിക്കും വിശ്രമദിനങ്ങളായിരുന്നു. ഉച്ചഭക്ഷണം മിക്കവാറും ദിവസങ്ങളില്‍ ഓപ്പുവിന്റെ വീട്ടില്‍നിന്നാകും. ഹോം സിക്ക്നസ്സിനു ഒരു പരിധിവരെ വിരാമാമിടുന്നതും ഈ യാത്രതന്നെ.. നാട്ടുവഴിയിലെ ഓര്‍മ്മകള്‍ പങ്കിടാന്‍ ചിലപ്പോള്‍ ഓപ്പുവും കൂടാറുണ്ട്..

ഗൃഹാതുരത്വം കഴുത്തറ്റം മുങ്ങിനില്‍ക്കുന്ന ഒരു ഞായറാഴ്ചയില്‍ കാലത്തെ പത്രവായനയിലാണ് അന്ന് 'ലോക വായനാദിന'മാണെന്ന ബോധ്യമുണ്ടായത്. ഓര്‍ക്കാന്‍ ഒരുപാട്‌ കാര്യങ്ങളാണ്. സന്തോഷത്തോടെയും വേദനയോടെയും.

വായനാശീലം തലക്കുപിടിച്ചു നടക്കുന്ന കാലത്താണ് നാട്ടിലെ പ്രമുഖ വ്യെക്തികളുടെ സഹായത്തോടെ ഒരു വായനശാല തുടങ്ങിയത്. ഞാനായിരുന്നു സെക്രട്ടറി. പുസ്തക ശേഖരണവും ബോധവല്‍ക്കരണക്ലാസുകളും ടൂഷ്യനും കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കാനായി തുടങ്ങിയ "കുന്നിമണിചെപ്പു"മൊക്കെയായി ഞങ്ങളുടെ കൈത്തിരി ഗ്രാമീണ വായനശാല ചുരുങ്ങിയ കാലം കൊണ്ട് ഒരു പ്രസ്ഥാനമായി വളര്‍ന്നു. ഓരോ പുല്‍ക്കൊടിക്ക് പോലും ആ ഉയര്‍ച്ചയില്‍ പങ്കുണ്ടായിരുന്നു.




അലമാരയില്‍ പുസ്തകങ്ങള്‍ നിറഞ്ഞു. വായനശാല മുറ്റത്തു കുട്ടികളും.

ഒന്നു രണ്ടു വര്‍ഷക്കാലം നിറഞ്ഞു കത്തിയ കൈത്തിരിയുടെ നാളങ്ങള്‍ക്ക് പതിയെ പ്രകാശം കുറഞ്ഞുകൊണ്ടിരുന്നു. പ്രവര്‍ത്തക കമ്മറ്റിയില്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചിരുന്ന പലര്‍ക്കും വിവിധ കാരണങ്ങളാല്‍ നാട്ടില്‍നിന്നു അകലേണ്ടി വന്നതും വായനശാലയുടെ തുടര്‍പ്രവര്‍ത്തനത്തെ വല്ലാതെ ബാധിച്ചു. അധികം താമസിയാതെതന്നെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച അവസ്ഥയായി. എങ്കിലും വായനശാല തുറന്നു, പുസ്തകങ്ങള്‍ അടുക്കി ചിട്ടയാക്കി വെക്കാനും, സൂക്ഷിക്കാനുമെല്ലാം ലൈബ്രറേറിയനായ വേലായുധേട്ടന്‍ ഉണ്ടായിരുന്നു...

കൈയിലെ അയഞ്ഞു കിടക്കുന്ന വാച്ച് നേരെയാക്കി, നരവീണു തുടങ്ങിയ തലമുടി തടവി, വേലായുധേട്ടന്‍ ഒരിക്കലെന്നോട് പറഞ്ഞു:
"പുസ്തകമെടുക്കാന്‍ ഇപ്പൊ ആരും വരാറില്ല... എല്ലാവര്‍ക്കും എന്തുപറ്റി?"

ആകുലത നിറഞ്ഞ ആ ചോദ്യം കേട്ടപ്പോള്‍ മാത്രമല്ല, അതുവഴി കടന്നുപോകുന്ന ഓരോ നിമിഷവും തോന്നുന്നതാണ് ഇരച്ചുകയറുന്ന കുറ്റബോധം.

പ്രായാധിക്യത്താല്‍ ഒരിക്കല്‍ ആ ശബ്ദവും നിലച്ചപ്പോള്‍ അണഞ്ഞത് 'കൈത്തിരി'യിലെ കേടാവിളക്കായിരുന്നു. ആര്‍പ്പുവിളികളും ആരവങ്ങളുമായി കടന്നുപോയ വസന്തകാലത്തിന് ശേഷം, ശരത്കാല മേഘത്തോട്‌ പരിഭവം പറഞ്ഞിരിക്കുന്നൊരു മുത്തച്ഛന്‍ മരത്തെപ്പോലെ താടിക്ക് കൈയും കൊടുത്തു ആളൊഴിഞ്ഞ വായനശാല മുറ്റത്തെ ബഞ്ചിന്മേലിരിക്കുന്ന വേലായുധേട്ടന്റെ ചിത്രം എന്നും മറക്കാത്ത ഒരോര്‍മ്മയായിരുന്നു.

മാറ്റങ്ങളിഷ്ടപ്പെടാത്ത ദിവസങ്ങള്‍  അതിവേഗം പോയിക്കൊണ്ടിരുന്നു. എന്റെ ബിരുദപഠനം അവസാനിച്ചു. ബാംഗ്ലൂരില്‍ ഗ്രാഫിക് ഡിസൈനറായി ജോലി കിട്ടി. പിന്നീട് നാട്ടിലേക്കുള്ള വരവ്, ഓണം, വിഷു, ഉത്സവം തുടങ്ങിയ ആഘോഷങ്ങള്‍ക്ക് മാത്രമായി. ശരിക്കുമൊരു വിരുന്നുകാരന്‍.

"കഴുക്കൊലെല്ലാം ചിതലുപിടിച്ചു വീഴാറായി. വെറുതെ നശിപ്പിച്ചു കളയുന്നതെന്തിനാ... വല്ല വാടകക്കും കൊടുക്കാം.." വായനശാലക്കായതുകൊണ്ട് തുച്ഛമായ വാടകയായിരുന്നു കൊടുത്തിരുന്നത്. അതും ഇല്ലെന്നായപ്പോള്‍ ഹൌസ് ഓണര്‍ പറഞ്ഞു.

തുരുമ്പു പിടിച്ച താളുകള്‍ ഒരു തള്ളലിനുവേണ്ടി കാത്തുകിടക്കുകയായിരുന്നു. ചിതലുകളുടെയും എലികളുടെയും സഹവാസമായി മാറിയിരിക്കുന്നു വായനശാല. ഈര്‍പ്പത്തിന്റെ ഗന്ധം പലപ്പോഴും എനിക്ക് അസഹ്യമായിത്തോന്നി. ഒരിക്കല്‍ കളങ്ങളില്‍ നിന്ന് കളങ്ങളിലേക്ക് വിജയതൃഷ്ണയോടെ കുതിച്ച കുതിരകളും ആനകളും തേരുമെല്ലാം അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. വലകള്‍പ്പൊട്ടിക്കിടക്കുന്ന ഷട്ടില്‍ ബാറ്റുകളില്‍ എട്ടുകാലികള്‍ അതിഭംഗിയോടെ വലകള്‍ നെയ്തിരിക്കുന്നു.

മാറാല തട്ടിനീക്കി ഞാന്‍ വായനാ മുറിയിലേക്ക് കടന്നു. പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാര തുറന്ന ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. പുസ്തകങ്ങളെല്ലാം ചിതലെടുത്തിരിക്കുന്നു.. ബാക്കിയുള്ള ചിലതില്‍ ചിതലുകള്‍ കൂട്ടമായി വായന  തുടരുകയാണ്..

വായിച്ചു കൊതിതീരാത്ത എം.ടി.യുടെ 'നാലുകെട്ടിന്റെ' ചിതല്‍വിഴുങ്ങിയ പുറംചട്ട എന്റെ കാല്‍ക്കല്‍ വീണു ചിതറി. മനസ്സിലൊരു നിലവിളി അലയടിച്ചുയര്‍ന്നു.

തിരിച്ചുവരവ്‌ വളരെ വൈകിപ്പോയിരിക്കുന്നു. ഒരു നിമിഷത്തേക്ക് എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ തളര്‍ന്നു നിന്നു. പശ്ചാത്താപം കൊണ്ട് തിരിച്ചെടുക്കാനാവുന്നതായിരുന്നു ഈ അക്ഷരങ്ങളെങ്കില്‍ ഒരായിരം തവണ ഞാനത് തിരിച്ചെടുത്തേനേ...

വായനശാലയ്ക്ക് എന്തുണ്ടായി എന്ന് അറിയാന്‍ ആഗ്രഹിക്കുന്ന സുമനസ്സുകള്‍ അധികമൊന്നും ഇല്ലാതിരുന്നത് കൊണ്ട് ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ഏറെയൊന്നുമുണ്ടാകാതെ അതൊരു പഴങ്കഥ മാത്രമായി. ഇരിപ്പിടമില്ലാതെ അലഞ്ഞുനടന്നൊരു വിങ്ങല്‍ എപ്പോഴോ എന്റെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചിരുന്നു...

നാളുകള്‍ പലതും മറഞ്ഞെങ്കിലും ചില സായാഹ്നങ്ങളില്‍ ഞാനും എന്റെ ഓര്‍മ്മകളും തനിച്ചാകുമ്പോള്‍ മരിച്ചുപോയ ആ താളുകള്‍ എന്നോട് ചോദിക്കാറുണ്ട്...

"എങ്കിലും, ഒരു സമൂഹത്തിന്റെ സ്പന്ദനങ്ങളെ മുഴുവന്‍ അഗ്നിയില്‍ ദഹിപ്പിച്ചതു എന്തിനുവേണ്ടിയായിരുന്നു.. വരാനിരിക്കുന്ന ഒരു തലമുറയുടെ സ്വപ്നങ്ങളുടെ നേര്‍വഴിയില്‍ ദിക്കുമാറ്റി വരച്ചത് എന്തിനുവേണ്ടിയായിരുന്നു... എന്തിനുവേണ്ടിയായിരുന്നു..."

ഇന്നും ഉത്തരമില്ല... ഉത്തരമില്ലാത്ത ആയിരമായിരം ചോദ്യങ്ങളുടെ പട്ടികയില്‍ ഞാന്‍ ഇതും അക്കം ചേര്‍ത്ത് തുന്നി.....

"വിച്ചൂ, ബ്രേക്ഫാസ്റ്റ് റെഡി" വേറെ ഏതോ ലോകത്ത് നിന്ന് ഓപ്പുവിന്റെ വിളി..

ഒരു കാലപരിണാമം സംഭവിച്ച ഞെട്ടലോടെ ഞാന്‍ ഓര്‍മ്മയില്‍നിന്നുമെഴുന്നേറ്റു . മഴ ചാറി ചാറി കരുത്തുപ്രാപിച്ചിരിക്കുന്നു. മുന്നില്‍, തിരക്കില്‍ നിന്നു തിരക്കിലേക്കോടുന്ന ജനങ്ങളും ആര്‍ത്തിരമ്പുന്ന വാഹനങ്ങളും ...

"ഇതാ വരുന്നു..." ആ മാറ്റത്തിനുള്ള ചെറിയ നിമിഷം ഞാന്‍ ഓപ്പുവില്‍നിന്നും ചോദിച്ചുവാങ്ങി...

ഓര്‍മ്മകള്‍ക്കൊരു യാത്രാമൊഴി ചൊല്ലി, വീണ്ടും ഞാന്‍ ബാംഗ്ലൂരിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു... ഇനിയും തിരിച്ചുവരാന്‍...

...........................
വിവേക് ചന്ദ്രന്‍

Wednesday, July 20, 2011

തെരവ്..




ഗോലി നിറച്ച ഒരു ചില്ലുകുപ്പി,
തീപ്പെട്ടിപ്പടങ്ങള്‍ ചിതറിക്കിടന്നിരുന്ന
ഇരുണ്ട താഴ്വാരം,
മയില്‍‌പ്പീലിയൊളിപ്പിച്ചു വെച്ച 
പുറംചട്ട കീറിയ ഒരു പുസ്തകം,
കുറെ വളപ്പൊട്ടുകള്‍..

എപ്പോഴോ,
എന്നില്‍നിന്നടര്‍ന്നു വീണവ..

ഉറക്കമുണര്‍ന്നപ്പോള്‍ മാഞ്ഞുപോയ
മധുരസ്വപ്നം,
കൂടുപണിയുംമുന്‍പേ
കൂട്ടില്‍നിന്നറ്റുപോയ പ്രിയ തോഴന്‍,
മരിക്കാമെന്നു പറഞ്ഞപ്പോള്‍
മറക്കാമെന്നു പറഞ്ഞു
തിരിഞ്ഞു നടന്ന കാമുകി,
പിന്നെ,  കുറെ കാല്‍പാടുകള്‍ ..

എപ്പോഴോ,
എന്നില്‍നിന്നകന്നു പോയവ..

വക്കുപൊട്ടിയ ഒരു തൂലികയുണ്ട്‌,
നടുമുറിഞ്ഞുകിടക്കുന്ന
കുറച്ചു വാക്കുകളും..
ഒന്ന് തിരഞ്ഞു നോക്കട്ടെ..

Sunday, June 26, 2011

പ്രണയത്തിനോട്...




ഞാനൊന്നു തിരിഞ്ഞുനോക്കട്ടെ.. 
തിരയട്ടെ.. എന്റെ പൊയ് പോയ കാലം...
എന്റെ അക്ഷരങ്ങള്‍..
എന്റെ സമ്പാദ്യം..
നേര്‍ത്ത ചിലമ്പൊച്ചകള്‍ക്കുള്ളില്‍ നിന്നും അടരുന്ന
മങ്ങിയ കാലൊച്ചകള്‍..
ധ്വനി..
വിട്ടുമാറാതെ, ഹൃദയത്തിന്റെ അഴുക്കുചാലുകള്‍ക്കു
വഴുക്കലായി.. വളര്‍ന്നു... വറ്റി.. ഒഴുകി...

മ്രിതത്വതിലാണ്...
അറിയാം.. ചിലപ്പോഴൊക്കെ ഇരുട്ടിലേക്ക് തലകയറ്റി
ഓര്‍മ്മകളെ പേടിച്ചു, ഒളിച്ചിരുന്നു...
തിരിച്ചുപോയോ എന്ന് പേടിയുടെ വല്‍ക്കലം നീക്കി
കണ്ണുകള്‍ മാത്രം പുറത്തെറിഞ്ഞു.
ഉറങ്ങാതെയിരുന്നപ്പോള്‍ ഇത്തിരിയെഴുതി,
അധികവും നാളേക്ക് മാറ്റിവെച്ചു.
നാളെയും പേടിച്ചു എഴുതാതിരുന്നു.
ഇരുട്ടില്‍ ഒരുപാട് ദിവസങ്ങള്‍.
പേനയിലേക്ക്‌ കൈയെത്തുന്നില്ല.
എത്തിപ്പിടിക്കുമ്പോള്‍ മനസ്സ് അകന്നകന്നു നിദ്രയിലേക്ക്...

ഞാനും എന്റെ ഓര്‍മ്മകളും കഥകളും കവിതകളും
അക്ഷരങ്ങളും കൂടി രാത്രിയെ പകലാക്കി
താരകങ്ങളെ താമരയിതളുകളാക്കി
ഉറക്കമിളച്ചിരുന്നത് ഓര്‍ത്തു,
ചിലപ്പോഴൊക്കെ ഒരു അഭിമാനക്കുറവ്..

ഇന്നും എനിക്ക് പറയാതെ വയ്യ..
നീയായിരുന്നു അടുത്ത കാലത്തെ എന്റെ വിഷയം.
എഴുതാനും ഓര്‍ക്കാനും കുറ്റപ്പെടുത്താനും എല്ലാം..
നീ മറഞ്ഞു നാളേറെയാകും മുന്‍പേ,
എന്നിലെ ശില്പിയും മണ്ണടിഞ്ഞു..
കൊത്തിവെച്ചവ പൂര്‍ണ്ണതക്കായി
എന്റെ വരവും കാത്തിരുന്നു..

ഓര്‍ത്താല്‍ നിന്റെ അരികത്തോളം വന്നേക്കാം
നീ വലിച്ചെറിഞ്ഞ സ്വപ്നങ്ങളില്‍ ചെന്ന്
അതില്‍ എന്റെ അവശിഷ്ടങ്ങള്‍ ഉണ്ടോ
എന്ന് ചികയാം..
ഇല്ലെന്നറിയുമ്പോള്‍  മാറി നിന്നൊരു മൌനരാഗം മീട്ടാം..
കടലാസ്സുമരച്ചുവട്ടില്‍ ചെന്ന്, ഇരുന്ന, ഇരുത്തിയ
കല്ലിലും മുള്ളിലും തൊട്ടു
ഓര്‍മ്മകളുമായി താരതമ്യം ചെയ്യാം..
ചെറുതിനെ കാട്ടില്‍ വലിച്ചെറിയാം.
വലുത് യാഥാര്‍ത്ഥ്യമാകും.
അതിനെ പൊക്കിയെടുത്തു ഓര്‍മ്മകളുടെ മുന്‍പന്തിയില്‍ ഇരുത്താം.
നിന്നെ ഓര്‍ക്കണമെന്ന് തോന്നുമ്പോള്‍,
യാഥാര്‍ത്ഥ്യത്തോടൊരു കഥ പറയാം.
കേട്ടു മടുക്കുമ്പോള്‍, വെറുക്കാം..
പിന്നെയും പ്രേമിക്കാം.
പിന്നെയും യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാം..
അങ്ങിനെ അങ്ങിനെ ഓര്‍മ്മ നശിക്കും വരെ...

സത്യം പറയട്ടെ..
നീയിപ്പോഴും ശൂന്യമായ
എന്റെ മനസ്സിലേക്ക് കയറിവരാറുണ്ട്.
അതിര്‍വരമ്പുകള്‍ ഞാന്‍ എന്നേ പറിച്ചു കളഞ്ഞു.
വന്നു, പണ്ടത്തെ എന്റെ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട് പോകാറുമുണ്ട്.
അവിടെ ഇപ്പോഴും പൂക്കുന്ന നീലക്കുറിഞ്ഞിയും വാടാത്ത വാടാര്‍മല്ലിയും പൂമരവുമൊക്കെതന്നെയാണ്..

തിരിച്ചു ഞാനൊറ്റക്കാണ്‌
പലപ്പോഴും നീ ഉണ്ടാകാറില്ല..
ഞാന്‍ ചോദിക്കും നിന്നോട്:
എന്റെ സ്നേഹം കുറഞ്ഞു പോയോ..?
അധികമായെന്നോ...?
നീ ആഗ്രഹിക്കുന്നതൊന്നും എന്നിലില്ലെന്നോ...?
അവനിലുണ്ടെന്നോ?

സ്നേഹം അത് വാക്കിലല്ലല്ലോ,
എന്റെ വാക്കില്‍ മാത്രമാണ് സ്നേഹമെന്ന്
നീ കരുതിയോ..?
ഹൃദയത്തിലില്ലാത്തതിനാലാണ്
വാക്കില്‍ കുത്തിനിറച്ചതെന്നു ചിന്തിച്ചോ?

പിരിയാനറിയില്ലായിരുന്നു എനിക്കന്ന്..
എന്നിട്ടും എവിടെവെച്ചായിരുന്നു...

എന്റെ സ്വപ്നങ്ങള്‍ക്കടിയില്‍ക്കൂടി പറക്കുന്നതിനെക്കാള്‍
നിനക്ക് നല്ലത് അതിരില്ലാത്ത ആകാശം തന്നെ..
എങ്കിലും, എന്നോ ഒരിക്കല്‍
നിന്നില്‍ നിന്നടര്‍ന്നുവീണ ഇന്നലെയുടെ ഒരു തൂവല്‍
ഇന്നും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്,
നിന്റെ അനുവാദമില്ലാതെ..

എന്നെങ്കിലും കാണുമ്പോള്‍ പറയാന്‍
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നെന്ന്....
ഒരുപാടൊരുപാട് സ്നേഹിച്ചിരുന്നെന്ന്..
(2009 സെപ്തംബര്‍ 29 ചൊവ്വാഴ്ച)

Wednesday, June 15, 2011

ഒടിയന്‍



























മനസ്സുവിട്ടകലുന്ന വേഷപ്പകര്‍ച്ചക്കു
രൂപം നല്കുവാനാകാതെ,
അഗ്നിയില്‍ നിന്നുടലെടുക്കുന്ന
തീക്കണ്ണുകളിലെ രോഷപ്പകര്‍ച്ചക്കു
പേരുനല്കാനറിയാതെ,
ഇരുട്ടില്‍ നഗ്നനായി
പാതിരാവിന്റെ പാല്‍മണമാകാന്‍ 
കൊതിച്ചതെന്തിനെന്നറിയാതെ,
സ്പര്‍ശനത്തില്‍ അടര്‍ന്നുവീഴുന്ന
ശ്വാസങ്ങളുടെ
സ്വപ്നം നിലച്ചതെവിടെയെന്നറിയാതെ,
തേര്‍വാഴ്ചയുമായെത്തുന്ന
ചിലമ്പൊലി നാദത്തിനെ
അശുദ്ധമാക്കാന്‍ 
പുലരുംവരെ മറയില്‍ 
കാത്തുനിന്നതെന്തിനെന്നറിയാതെ..
ഉത്തരമില്ലാത്തൊരു രാത്രിയില്‍ വീടിന്റെ
ഉത്തരത്തില്‍ 
അയാള്‍ തന്റെ അവസാനത്തെ 
രൂപം കെട്ടിയാടുകയായിരുന്നു..

........................................................................

വരവേല്‍പ്പ്



നീര്‍മിഴിപ്പുഴക്കരികില്‍
നീര്‍മാതളപ്പൂ  പൊഴിയുന്നതുംകാത്ത്‌..
നീലാംബാരത്തിന്റെ സാരംഗിയില്‍
മഴത്തുള്ളികള്‍ ശ്രുതിമീട്ടുന്നതും കാത്ത്‌..
വെള്ളി വയലുകളില്‍ 
സ്വര്‍ണം വിരിയുന്നതും കാത്ത്‌..

കാത്തു,കാത്തിരുന്നൊരു സഞ്ചാരിണി
ഓണം വന്നതറിയാതെ 
സ്വപ്നങ്ങളുടെ വിത്തുപേക്ഷിച്ചു
തിരികെ...

നമ്മളും അതുപോലെയോ സഖീ...?

ബാര്‍ട്ടര്‍ സമ്പ്രദായം



ചിതലരിക്കാത്ത  സ്വപ്‌നങ്ങള്‍
ചുളുവിലക്ക് വില്‍ക്കപ്പെടുന്നു,
എന്ന പത്രപരസ്യം കേട്ട്
ഒരു ചാക്ക് 'നേരംപോക്കു' കൊടുത്തു 
വാങ്ങിയതായിരുന്നില്ല, നിന്നെ
എന്ന് പറഞ്ഞു ബോധ്യപ്പെടുത്തും-
മുന്‍പേതന്നെ,
നിന്റെ വിരസനിമിഷങ്ങളെ
അസുലഭമാക്കിയതിനു
അഭിനന്ദനമര്‍പ്പിച്ചുകൊണ്ടുള്ളോരു
ക്ഷണക്കത്ത് (കൂലി),
പോസ്റ്റുമാന്റെ കൈയില്‍ നിന്നും
ഞാനിന്നലെ കൈപറ്റി.

പൂങ്കോഴി

പ്രാതകാലത്തിലിന്നെന്തേ നീ
കൂവാതിരുന്നു പൂങ്കോഴി. നിന്‍റെ
ഘടികാരതന്ത്രികളുണര്‍ന്നീലയോ
സംഗീതിക ചെപ്പറിഞ്ഞീലയോ..

നീയെന്‍റെ പുലരാത്ത നഗ്നനേത്രങ്ങളെ
പാവാടയണിയിക്കും പാട്ടുകാരി
ദമകാന്തിയില്‍ നിന്‍റെ ശോണിമയില്‍
അലിയാത്തതൊന്നീ പുലരിമാത്രം

ഈ പുലര്‍മഞ്ഞില്‍ നിന്‍ ത്രപസൂര്യന്‍
പൂക്കാതിരുന്നെങ്കിലോര്‍ത്തുപോയി
വിപരീതമന്ത്രങ്ങളുരുവിട്ടുരുവിട്ടു
ചെമ്പിന്‍തകിടുകള്‍ ക്ലാവുപിടിച്ചു

ദുന്ദുഭി തുടികൊട്ടി, നന്തുണിപ്പാട്ടി-
ലാടും കുയില്‍പ്പെണ്ണിന്‍ നടനംപോലെ
നീയെന്‍റെ വിടരാത്ത പൂവിലകളില്‍ നോക്കി
പുഞ്ചിരി  തൂകാതെ പൂങ്കോഴി...

ഉഷസ്സെ നീയുണരാതെ,യറിയാതെ,യെങ്കി-
ലിന്നെന്‍ മന്ത്രത്തകിടു പഴിച്ചുപോയി
നീയെന്‍റെ മാനസത്തില്‍ പൊഴിക്കുന്നൊരു   
വെട്ടമെന്‍ ജീവന്‍റെ അസ്ഥിനാളക്കരു

ഓര്‍മ്മകളോരോ കുരുക്കുകളായി
മുരുക്കുമുള്‍ കോര്‍ക്കുന്ന ദീനയായി
കാലമവളെ തിരിച്ചെടുത്തു, കാല-
ചക്രത്തിനടിപ്പെട്ടു കോടിയിട്ടു 

ആ പൂര്‍വയാഹ്നതില്‍ മഞ്ഞില കാറ്റേറ്റും  
സൂര്യാംശുവേറ്റും ഉണര്‍ന്നീല നീ 
ആ പ്രാതകാലത്തില്‍ കോടത്തണുപ്പേറ്റും   
ഇമ തുറന്നീടീലും കൂവീല നീ..... 

Friday, May 27, 2011

കോണ്‍ഗ്രസ്സും ഇങ്കുലാബും


ഇലക്ഷന്‍ പ്രചാരണത്തില്‍ ചുട്ടുപൊള്ളുന്ന ഒരു തെരഞ്ഞെടുപ്പുകാലം. എങ്ങും ആര്‍പ്പുവിളികളും മുദ്രാവാക്യം വിളികളും (രഹസ്യമായി തെറിവിളികളും). തെരഞ്ഞെടുപ്പിനെ എന്നും ഞങ്ങളുടെ ഗ്രാമം വാശിയോടെയാണ് എതിരേറ്റിരുന്നത്.

പൊതുവേ, കോണ്‍ഗ്രസ്സിനു യുവത്വം നല്‍കുന്ന സംഭാവന വളരെ ചെറുതാണെന്നാണ്  വെപ്പ്. ഞങ്ങളുടെ നാട് അതിനു വലിയൊരു അപവാദമായിരുന്നു.

ആയിടക്കാണ് കെ.പി. അനില്‍ കുമാര്‍ നയിക്കുന്ന ഒരു കാല്‍നട പ്രചാരണ ജാഥക്ക് അന്ന് വൈകീട്ട് പെരുമ്പിലാവ് സെന്ററില്‍ സ്വീകരണമുണ്ടെന്നു അയല്‍വാസിയും നാട്ടിലെ പ്രമുഖ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകനുമായ ജ്യോതിയേട്ടന്‍ പറയുന്നത്.
"കുന്നംകുളത്താണ് സമാപന സമ്മേളനം. രമേശ്‌ ചെന്നിത്തലയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. കണ്ണനും ബിനിയും ഉണ്ണിയുമൊക്കെ ഉണ്ടാകും. എല്ലാവരും കൂടി പെരുമ്പിലാവിലേക്ക് വന്നാ മതി."

അഞ്ചു മണിയോടെ ഞങ്ങള്‍ പെരുമ്പിലാവിലെത്തി. ഇത്രയധികം ജനങ്ങളെ ഒരു കോണ്‍ഗ്രസ്സ്‌ ജാഥക്ക് കാണുന്നത് ആദ്യമായായിരുന്നു. 

പെരുമ്പിലാവില്‍ നിന്നും കുന്നംകുളം വരെയുള്ള ഏഴു കിലോമീറ്റര്‍ ഒരു 'ഡിഫി' ജാഥ എന്നതുപോലെ ഞങ്ങള്‍ പ്രകമ്പനം കൊള്ളിച്ചു. തീ പാറുന്ന മുദ്രാവാക്യം വിളികളും, നാടന്‍ പാട്ടുകളുമൊക്കെയായി ജാഥയുടെ ഏറ്റവും പുറകില്‍ ഞങ്ങള്‍ ആര്‍ത്തുവിളിച്ചു. പല മുതിര്‍ന്ന പ്രവര്‍ത്തകരും ഞങ്ങളുടെ ഊര്‍ജ്ജസ്വലതയെ മൗനമായി അഭിനന്ദിച്ചു.

ജാഥ കുന്നംകുളത്തെത്തി.





കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഒരു തുറന്ന വാഹനത്തില്‍ രമേശ്‌ ചെന്നിത്തലയും എത്തി. കേരളം മുഴുവന്‍ ഇളക്കിമറിച്ച ആ ജാഥയുടെ തിരയിളക്കം എല്ലാവരിലുമുണ്ടായിരുന്നു. മുദ്രാവാക്യം വിളി ഉച്ചത്തിലായി.

ചെന്നിത്തലയെ കണ്ടതും ഉണ്ണിയേട്ടന്‍ പെട്ടെന്ന് ഒരു പൊട്ടിത്തെറിക്കലായിരുന്നു. ഞങ്ങളെയൊക്കെ തട്ടിമാറ്റി, ഭയങ്കര മുദ്രാവാക്യം വിളി. ഞരമ്പുകളെല്ലാം വലിഞ്ഞു മുറുകി. ശബ്ധമെല്ലാം ഇടറി.
"ദൈവമേ, ഇത്രയും ആവേശം ഈ ശരീരത്തില്‍ ഒളിച്ചിരിക്കുന്നുണ്ടായിരുന്നോ...?"

പഴയ കെ.എസ്.യു ക്കാരനാണ് ഉണ്ണിയേട്ടന്‍. എന്തായാലും ആ ആവേശം ഞങ്ങള്‍ കെടുത്തിയില്ല. ഞങ്ങള്‍ അതേറ്റു പിടിച്ചു. ബിനിയായിരുന്നു നേതൃത്വം വഹിച്ചത്.

ഞാനും ബിനിയും സമപ്രായക്കാരായിരുന്നു. ബിനി വളരെ അടുത്തകാലത്താണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വ്യാപ്രിതനായത്. ചുരുങ്ങിയ പരിപാടികളില്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂ എങ്കിലും, ആവേശം അലകടലോളമായിരുന്നു.

ചെന്നിത്തലയുടെ അരികെ നിന്ന് എല്ലാവരും കേള്‍ക്കെ, കെ.എസ്.യു വിന്റെ ഒരു മുദ്രാവാക്യം ബിനി ഉറക്കെ നീട്ടി വിളിച്ചു. ഏറ്റുവിളിക്കാന്‍ ഞങ്ങളും..

"ഉയരെ നീലക്കൊടി പാറട്ടെ..
ഉടലില്‍ ചോര തിളച്ചുയരട്ടെ..
അതിന്നു മീതെ നീലാകാശ-
നീല പൊന്‍കൊടി പാറട്ടെ...!!"

എല്ലാവരും ഞങ്ങളെ നോക്കി. "ഏതാ ഈ വളര്‍ന്നു വരുന്ന യുവത്വം...?"
ഞങ്ങളും അന്ധാളിച്ചു. "ഇവനിതൊക്കെ എവിടെനിന്ന് പഠിച്ചു...?"

ഇതൊന്നും ഒന്നുമല്ല, വലുത് വരാനിരിക്കുന്നതെ ഉള്ളു എന്ന  മട്ടില്‍ ബിനി അടുത്തത് ആഞ്ഞു വിളിച്ചു: "ഇങ്കുലാബ് സിന്ദാബാദ്.. ഇങ്കുലാബ് സിന്ദാബാദ്..!!"

"ഏ, ഇങ്കുലാബ് സിന്ദാബാദോ.."
ഞാന്‍ കണ്ണേട്ടനെ ഒന്ന് ഒളികണ്ണിട്ടു നോക്കി.... 
"ഓടണോ..." കണ്ണേട്ടന്‍ പതിയെ ചോദിച്ചു..

എന്തോ പിശകുപറ്റിഎന്ന് മനസ്സിലായ ബിനി ഒന്നുമറിയാത്തതു പോലെ അതിന്റെ കൂടെ കൂട്ടി വിളിച്ചു:
"എന്നുവിളിക്കാന്‍ ആരുണ്ടിവിടെ...
ആ പാര്‍ട്ടിക്കിവിടെ വോട്ടില്ല...
ആരുണ്ടിവിടെ... ആരുണ്ടിവിടെ..."

ഹോ... തലനാരിഴക്ക് രക്ഷപ്പെട്ടു...
ഉള്ളിലൊരു ചിരിയോടെ ഞങ്ങളും ഏറ്റുവിളിച്ചു:

"ആരുണ്ടിവിടെ... ആരുണ്ടിവിടെ..."

Monday, May 16, 2011

പശ്ചാത്താപം (ഒരു കൊലപാതകിയുടെ)




1  

ഞാനാദ്യം വീഴ്ത്തിയ ചോരപ്പൊടിക്ക്,
നിന്റെ ചോരക്കറക്ക്..
ഇഴുകിയിരചേര്‍ന്ന കാറച്ച മണ്ണിന്..
ഗാഡ്ഢീവമുടച്ചട്ടഹസിച്ച-
യുവത്വത്തിന്..
അഗ്നി ചുട്ടെടുത്ത നീലച്ച രാവിന്..
ഉഷസ്സിനക്കരെ ആദിത്യപ്രഭാ-
മഹിമക്കേറ്റ പൊള്ളലിന്..
മാനമൊടുന്നിട്ടും
കിലുങ്ങാത്ത നിന്‍ ചിലങ്കകള്‍ക്ക്
അംഗുലിചേര്‍ക്കാതിരുന്ന വികൃതമാം
മംഗല്യ ചരടിന്..
ഉറച്ച ചങ്ങല ക്കൊളുത്തിന്

2

ജനിക്കാതെ മരിച്ച രാപ്പാടിക്ക്
നിന്റെ ജലമറ്റ ശിരസ്സിന്
തിളക്കമറ്റ മിഴികള്‍ക്ക്
കീരികളെടുക്കാതെപോയ കീരിപ്പല്ലിന്
ചിനങ്ങും മുമ്പ് ചലനമറ്റ 
ചെന്താമാരച്ചുണ്ടുകള്‍ക്ക്
നിനക്കുവേണ്ടി ജന്മമെടുത്ത 
കിളിപ്പന്തിന്, തൊട്ടാവാടിക്ക്‌..

3

ഭൂഗോളമായി കത്തിപ്പടര്‍ന്ന 
വന്യചിന്തകളുടെ അച്ചുതണ്ടിന്..
നിബിഡമാം മോഹനഭസ്സിന്റെ
രതികേന്ദ്രത്തിന്.. അതിന്റെ
ആരക്കാലു കരിഞ്ഞ
മൃഗചിന്തക്ക്..
ഒഴിഞ്ഞ മധുചഷകത്തിന്
പുകനിറച്ച കടലാസ്സുകുഴലിന്..

4

ഉണരാന്‍ വൈകിയ പ്രഭാതത്തിന്‌,
സന്ധ്യക്കും.
വിളക്കാനാവാതെ തുരുമ്പെടുത്ത
വ്രണപ്പാടുകളുടെ പൂര്‍വ്വചിത്രത്തിന് 
ചിതലരിച്ചു പൊടിഞ്ഞ മനസ്സിന്..
മാറാലകെട്ടിയ മച്ചിന്
മുന്നില്‍ കുമിഞ്ഞ വെള്ളച്ചോറിന്
പിരിഞ്ഞുതൂങ്ങിയ കയറിന്..

5

എല്ലാത്തിനുമുപരി,
എന്നെ കുറ്റവിമുക്തനാക്കുന്ന 
ആരാച്ചാര്‍ക്ക്‌...

...................................................................

Wednesday, May 11, 2011

ടീച്ചറെ കണ്ടെത്തല്‍


"കോപ്പിയടിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങളാണ്..." 

കേരളവര്‍മ്മയില്‍ പഠിക്കുന്ന കാലത്ത്, പരീക്ഷകള്‍ നടത്തിയിരുന്നത് ശങ്കരന്‍ നമ്പ്യാര്‍ ഹാള്‍ എന്ന കോളേജിലെ മെയിന്‍  ഓഡിറ്റോറിയത്തിലായിരുന്നു. അലഞ്ഞു നടക്കുന്ന ടീച്ചര്‍മാരുടെ ഇടയിലിരുന്നു കോപ്പിയടിക്കുക അതീവ ദുഷ്കരമായ പ്രക്രിയയായിരുന്നു. അതുകൊണ്ട് തന്നെ അവിടെനിന്നൊരു മോചനം എല്ലാവരുടെയും സ്വപ്നമായിരുന്നു.

ഏതോ തലതിരിഞ്ഞവന്റെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കണം.
അന്നത്തെ കണക്കു പരീക്ഷയുടെ ദിവസം, നോട്ടീസ് ബോര്‍ഡില്‍ പതിച്ചത്  എല്ലാവരും കാത്തിരുന്ന ഒന്നായിരുന്നു... 

"അരങ്ങു നിന്നും അടുക്കളയിലേക്ക്.."
അന്നത്തെ പരീക്ഷ, നട്ടുച്ചയ്ക്ക് പോലും വെളിച്ചമെത്താത്ത മലയാളം ക്ലാസ്സില്‍...

"മോനെ.. മനസ്സിലൊരു ലഡ്ഡു പൊട്ടി..."

"ഇനി ക്ലാസ്സിലേക്ക് വല്ല ഫ്രാന്‍സിസ് സാറോ, വേണു സാറോ, ഇന്ദിര മിസ്സോ മറ്റോ വരാതിരുന്നാല്‍ മതിയായിരുന്നു. എങ്കില്‍ കോപ്പിയടിക്കാമെന്നു വിചാരിച്ചതെല്ലാം വെറുതെയാകും." അവസാനവട്ട ചര്‍ച്ചകള്‍ക്കിടയില്‍ ആരോ പറഞ്ഞു.

പരീക്ഷ തുടങ്ങാറായപ്പോള്‍ ക്ലാസ്സിലെത്തിയത്  പാവങ്ങളില്‍ പാവം എന്നറിയപ്പെടുന്ന സരോജിനി ടീച്ചര്‍.


"മോനെ.. മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി..."

പിന്നെ അവിടെ നടന്നത് പരീക്ഷയായിരുന്നില്ല, കാലിക്കറ്റ് യുണിവേഴ്സിറ്റി നടത്തിയ ഒരു കോപ്പിയടി തീവ്രപരിശീലന ക്യംപായിരുന്നു.

പരീക്ഷ കഴിയാറായി.
പെട്ടെന്നാണ് രംഗം വഷളായത്... 
അരങ്ങില്‍, മാത്സ് ഡിപാര്‍ട്ട്‌മെന്റിലെ വേണു സാറും സുമനും സുജിത്തും...


സുജിത്തിന്റെ പേപ്പറില്‍ നോക്കി സുമന്‍ എഴുതുന്നതിന്റെ തത്സമയ ദൃശ്യം കണ്ടുവന്ന വേണു സാര്‍ രണ്ടുപേരുടെയും ഹോള്‍ടിക്കറ്റുകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടു.

പരീക്ഷ കഴിഞ്ഞു..
ഹോള്‍ടിക്കറ്റു കിട്ടാതെ എങ്ങിനെ അടുത്ത പരീക്ഷ എഴുതും..?


സമയം അതിക്രമിക്കുന്നു. ഹോള്‍ടിക്കറ്റുകള്‍ തിരികെ കിട്ടാനുള്ള അഭ്യര്‍ത്ഥനയുമായി ഞങ്ങള്‍ "സ്റ്റോണാസ് " എല്ലാവരും മാത്സ് ഡിപാര്‍ട്ട്‌മെന്റിലേക്കു ചെന്നു.


അത്ര പരിചയമില്ലാത്ത ഒരു ടീച്ചര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ...

 "മാം, വേണു സാര്‍ ഉണ്ടോ..?
"ഇല്ല, ഊണ് കഴിക്കാന്‍ പോയി. എന്താ...?
"അല്ല, ഇവരുടെ ഹോള്‍ ടിക്കറ്റ് കോപ്പിയടിച്ചതിന് സാര്‍ വാങ്ങി വെച്ചു. അത് തിരിച്ചു ചോദിക്കാനാ..."

"ഓ, അതുശരി... നിങ്ങള്‍ ഏതാ ഡിപാര്‍ട്ട്‌മെന്റ് "
"ഫിസിക്സാ...." ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് അഭിമാനത്തോടെ പറഞ്ഞു...

"ഏ... ഫിസിക്സോ" മിസ്സിന് അത്ഭുതമായി. ആ അത്ഭുതത്തിന്റെ കാരണമെന്തെന്നറിയാന്‍ ഞങ്ങള്‍ക്കും ആകാംക്ഷയായി.

"രണ്ടു വര്‍ഷമായി ആ ക്ലാസ്സില്‍ മാത്സ് പഠിപ്പിക്കുന്ന ടീച്ചറാണ് ഞാന്‍. നിങ്ങളെ ആരെയും ഞാന്‍ അവിടെ കണ്ടിട്ടില്ലല്ലോ....?

മിസ്സ്‌ അത് പറഞ്ഞു തീരും മുന്‍പേ, കാമ്പസിലെ ഞങ്ങളുടെ ആസ്ഥാന മരമായ കടലാസ്സുമരച്ചുവട്ടില്‍ ഞങ്ങള്‍ സ്ഥാനം പിടിച്ചുക്കഴിഞ്ഞിരുന്നു.



മരച്ചുവട്ടിലിരുന്നു, താടിക്ക് കൈയും കൊടുത്തു  ഒരു ദീര്‍ഘ നിശ്വാസത്തോടെ  ശശി പറഞ്ഞു:
"എവിടെയോ നല്ല കണ്ടു പരിചയമുളള മുഖം. അത് എവിടെയാണെന്ന് ഓര്‍ക്കുകയായിരുന്നു ഞാനപ്പോള്‍.... എവിടെയാണെന്ന് ചോദിക്കാതിരുന്നത്  നന്നായി.. ല്ലേ, മുത്തേ.."


................................................................................................

Saturday, May 7, 2011

കാത്തിരിപ്പ്‌; അതും മദ്യം

സൂര്യന്‍  നേരം വൈകി അസ്തമിക്കുന്നതിനെ പഴിച്ചൊരു ശനിയാഴ്ചയായിരുന്നു അന്ന്. കുറെ നാളുകള്‍ക്കു ശേഷം കൂട്ടുകാരെല്ലാം കൂടി ഒന്നിച്ചുചേരുകയാണ്.

"വൈകീട്ടെന്താ പരിപാടി"
"വെള്ളമടിക്കാം, കുറെ ദിവസമായില്ലെ കൂടിയിട്ട്." മാന്യനായ ഒരു കുടിയന്‍ മറുപടി പറഞ്ഞു.

ന്യായമായ ആശയം. എല്ലാവരും ആ ആശയത്തെ അംഗീകരിച്ചു. മാസാവസാനമായത്തിന്റെ കിതപ്പ് എല്ലാവരുടെ കീശയിലും പ്രകടമായിരുന്നു.എന്നാലും ഒരു നല്ല കാര്യത്തിനെന്ന നിലക്ക് എല്ലാവരും ഉള്ളതെല്ലാം സംഭാവന നല്‍കി പരിപാടിക്ക് കൊഴുപ്പ് കൂട്ടി.

ഒരു റെയില്‍വേ ക്രോസ് കടന്നുവേണം  ബാറിലെത്താന്‍. കുറച്ചു നടക്കണം. ആര് പോകും...?




"ഞാന്‍ പോകാം." അത് പറയുമ്പോള്‍ ബിജു അത്യധികം സന്തോഷവാനായി കാണപ്പെട്ടു. ഒരു കാ കിലോ പഞ്ചസാര വാങ്ങി വരാന്‍ പറഞ്ഞാല്‍ താഴെയിറങ്ങാത്ത ആളാണ്‌. പ്രേമനൈരാശ്യം തലക്കുപിടിച്ചു ബീഡിക്കുറ്റികള്‍ കൊണ്ട് അവളുടെ പേരെഴുതിക്കളിക്കലാണ് ടിയാന്റെ ഇപ്പോഴത്തെ പ്രധാന ജോലി.

"ആ, ആരെങ്കിലുമാകട്ടെ... സാധനം ഒരു കേടും കൂടാതെ എവിടെ എത്തിയാല്‍ മതിയായിരുന്നു."

ബിജു പോയി മണിക്കൂര്‍ ഒന്നായി. ആളെ കാണാനില്ല. എല്ലാവരും അക്ഷമരായി കാത്തുനില്‍ക്കുകയാണ്. വിശപ്പ്‌ പലപ്പോഴും ഒരു വിരുന്നുകാരനെപ്പോലെ മനസ്സിന്റെ വാതില്‍ തള്ളിത്തുറന്നു പുറത്തേക്കു പ്രവഹിക്കുന്നു. റൂമിലാകെ സിഗരറ്റിന്റെ പുക നിറഞ്ഞു..

വിശപ്പ്‌ പിന്നെയും സഹിക്കാം. മദ്യം തേടിയുള്ള ഈ കാത്തിരിപ്പ്‌ അസഹനീയം തന്നെ.

"ചിലപ്പോ റെയില്‍വേ ഗേറ്റ് കിട്ടിക്കാണും." കൂട്ടത്തില്‍ മുതിര്‍ന്ന ജോസേട്ടന്‍ എല്ലാവരെയും ആശ്വസിപ്പിച്ചു. ആളും ആശ്വസിച്ചു.

ഒരു പാസഞ്ചര്‍ ട്രെയിന്‍ എല്ലാവരുടെയും ചിന്തകള്‍ക്ക് വിരാമാമിട്ടെന്നപോലെ കൂകിപാഞ്ഞു കടന്നുപോയി.

ഇനിയും ബിജുവിനെ കാണാനില്ല. ട്രെയിന്‍ പോയി ഒന്നു രണ്ടു  മിനിട്ടിനുള്ളില്‍ എത്തേണ്ടതാണ്. എല്ലാവരും ശരിക്കും കാത്തിരുന്നു മുഷിഞ്ഞു. "ആ പുന്നാരമോനെ ഒന്ന് മൊബൈലില്‍ വിളിച്ചു നോക്കടാ.."

ആ കൃത്യം ഏറ്റെടുത്തതും ജോസേട്ടനായിരുന്നു.
"ഡാ, ബിജ്വോ, നീ അവടെ എന്തൂട്ടാ കാട്ടണേ  ഗെഡീ.." തൃശൂക്കാരന്‍ ജോസേട്ടന്‍ തന്റെ പതിവ് ശൈലി വിട്ടില്ല.

"ജോസേട്ടാ, ഇനി അടുത്ത ട്രെയിന്‍ എപ്പോഴാ..." ബിജുവിന്റെ ഉത്തരം ആകാംക്ഷ നിറഞ്ഞ വേറൊരു ചോദ്യമായിരുന്നു...

"ഇനി കുറച്ചു കഴിഞ്ഞേ ഉള്ളു. നീ എവിടെ സ്റ്റാ. ഇന്നേക്ക് കുടിക്കാനാ..." ജോസേട്ടന്റെ ഉത്തരവാദിത്വബോധം ആളിക്കത്തി.

"ട്രെയിന്‍ വരാന്‍ ഗേറ്റ് അടച്ചിട്ടിരിക്കുന്നത് കണ്ടു, കയ്യിലുള്ള കവര്‍ ഗേറ്റില്‍ തൂക്കിയിട്ടൊന്നു മൂത്രോഴിക്കാന്‍ പോയതാ... ട്രെയിന്‍ പോയപ്പോ ഗേറ്റ് പൊക്കി.  കവര്‍ ഇപ്പൊ ഗേറ്റിന്റെ മുകളില്‍ തൂങ്ങിക്കിടക്കുകയാ....

ഇനി അടുത്ത ട്രെയിന്‍ വന്നാലേ ഗേറ്റ് താഴ്ത്തുകയുള്ളൂ ന്ന്..."


................................................................................................

Monday, May 2, 2011

ചങ്ങാതി നന്നായാല്‍....

ഒരു പരീക്ഷാക്കാലം...


എന്തോ, പതിവിനു വിപരീതമായി അന്നത്തെ കണക്കു പരീക്ഷക്ക്‌ ഞാന്‍ നന്നായി പഠിച്ചു. എന്തെന്നില്ലാത്ത ആത്മവിശ്വാസം മനസ്സിന്നുള്ളില്‍... 
ശങ്കരന്‍ നമ്പ്യാര്‍ ഓഡിറ്റോയത്തില്‍ ആയിരുന്നു പരീക്ഷ. ചോദ്യപേപ്പര്‍ കണ്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായി. എല്ലാം പഠിച്ച ചോദ്യങ്ങള്‍.


 "ഇന്ന് അഡിഷണല്‍ ഷീറ്റ്  കുറെ വാങ്ങേണ്ടി വരും" ഞാന്‍ മനസ്സിലോര്‍ത്തു. 

അപ്പുറത്തു  വത്സനും സുമനും ദേവേട്ടനുമെല്ലാം വിഷണ്ണരായി പരസ്പരം നോക്കുന്നു... വത്സന്‍ എന്നെ നോക്കി.... ഇനി ഞാന്‍ പഠിച്ചിട്ടുണ്ടെന്നു അറിഞ്ഞു അവനു സങ്കടമാകണ്ട എന്ന് കരുതി "അളിയാ, എനിക്കും ഒന്നുമറിയില്ലടാ.." എന്നൊരു സങ്കടഭാവത്തോടെ ഞാന്‍ തിരിച്ചു നോക്കി. അത് കണ്ടപ്പോള്‍ വത്സന് ആശ്വാസമായി...എനിക്കും..

പത്തുമണിക്ക് പരീക്ഷ തുടങ്ങി പത്തര ആയിട്ടെ ഉള്ളു, എന്റെ ഉള്ളിലെ ആത്മവിശ്വാസം ഒരു ബലൂണിലെ കാറ്റെന്ന പോലെ നെഞ്ചില്‍നിന്നൂര്‍ന്നു പരീക്ഷാഹാളില്‍ നിറഞ്ഞു... ശ്വാസത്തിന്റെ വേഗത കുറഞ്ഞോ... അതോ കൂടിയോ...? മനസ്സിലാകുന്നില്ല.. കണ്ണില്‍ ഇരുട്ട് കയറുന്നപോലെ... 

ഒന്നിന്റെയും ഫോര്‍മുല ഓര്‍മ്മയില്ല... ഓര്‍മ്മയുള്ള ഫോര്‍മുലകള്‍ ഉള്ള ചോദ്യങ്ങള്‍ ഒന്നും വന്നിട്ടുമില്ല.  ഫോര്‍മുലകള്‍ അറിയാതെ കണക്കു പരീക്ഷക്ക്‌ പരിചയമുള്ള ചോദ്യങ്ങള്‍ വന്നിട്ട് എന്ത് കാര്യം. ഈ ഫോര്‍മുലകള്‍ കണ്ടുപിടിച്ചവനൊക്കെ വെള്ളം കിട്ടാതെ ചത്തിട്ടുണ്ടാകും... #$*&#@#$%

ഈശ്വരാ! എല്ലാവരും നന്നായി എഴുതുന്നു.. വത്സന്‍ ഒന്നാം റാങ്ക് വാങ്ങിച്ചിട്ടെ ഇനി നിര്‍ത്തുകയുള്ളൂ എന്നമട്ടില്‍ എങ്ങും നോക്കാതെ നിര്‍ത്താതെ എഴുതുന്നു... ഇനി എനിക്ക് സങ്കടമാകണ്ട എന്ന് കരുതി "അളിയാ, ഒന്നുമറിയില്ലടാ" എന്ന മുഖഭാവത്തോടെ അവന്‍ എന്നെ നോക്കിയതാണോ എന്തോ....?

കുറച്ചു നേരം ഞാന്‍ വെറുതെയിരുന്നു.... നാല് രൂപ മെഴുകുതിരി, ഏഴ് രൂപ അമ്പതു പൈസയുടെ മൂന്നു നാളികേരം.. ഭണ്ഡാരത്തില്‍ ഇട്ടവകയില്‍ ഒരു എട്ടു രൂപ വേറെയും...

"എന്തായാലും പഠിച്ചത് ഒന്നും ഓര്‍മ്മയില്ല, എന്നാപിന്നെ നന്നായി കോപ്പിയടിക്കാനുള്ള കരുത്തു തരേണമേ ദേവീ...." ഞാന്‍ പ്രാര്‍ത്ഥിച്ചു.

എന്റെ അടുത്തിരിക്കുന്നത് ക്ലാസ് മേറ്റ്‌ ആയ തസ്നിം എന്ന പെണ്‍കുട്ടിയാണ്. ക്ലാസ്സില്‍ താരതമ്യേന നന്നായി പഠിക്കുകയും ഒന്നാം ബെഞ്ചില്‍ ഇരിക്കുകയും ചെയ്യുന്ന കുട്ടിയാണ് അവള്‍.


ഇനി വേറെ നിവൃത്തിയില്ല...

ആദ്യം ഞാന്‍ തൊടുത്തുവിട്ട എന്റെ സഹായ അഭ്യര്‍ഥനകളെല്ലാം അവള്‍ വളച്ചൊടിച്ചു തിരിച്ചയച്ചു. എന്ന് വച്ച് നമ്മള്‍ നിര്‍ത്തരുതല്ലോ.. അവസാനം എന്റെ "നിസ്സഹായാവസ്ഥ" അവള്‍ക്കു ബോദ്ധ്യപ്പെട്ടു. മനസ്സില്ലാ മനസ്സോടെ അവള്‍ ഉത്തരക്കടലാസ്സ് കാണിച്ചുതരാമേന്നേറ്റു. ഞാന്‍ ഓരോ തവണ ഞാന്‍ എക്സാം പേപ്പറിലേക്ക്‌ എത്തിനോക്കുമ്പോളും  പേടിച്ചിരിക്കുന്ന അവളുടെ മുഖം എന്നെക്കൂടി ഭയചകിതനാക്കി.


സമയം മെല്ലെ മെല്ലെ നീങ്ങിക്കൊണ്ടിരുന്നു... ഞാന്‍ എന്റെ കര്‍ത്തവ്യം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.. പരീക്ഷ കഴിയാറായി. പുറകില്‍ ഇരിക്കുന്ന കുട്ടി അഡിഷണല്‍ ഷീറ്റ് വാങ്ങാന്‍ എഴുന്നേറ്റതു തസ്നി കണ്ടില്ല. തസ്നി നോക്കുമ്പോള്‍ ക്ലാസ്സിലെ സാര്‍ തന്നെ ലക്ഷ്യമാക്കി വരുന്നു... "അള്ളാ, കുടുങ്ങിയത് തന്നെ.... കോപ്പിയടി കണ്ടുപിടിക്കപ്പെട്ടു.."


സാര്‍ അടുത്തെത്തി ആ കുട്ടിക്ക് പേപ്പര്‍ കൊടുക്കാന്‍ തുടങ്ങും മുന്‍പേതന്നെ തസ്നി എഴുന്നേറ്റുനിന്നു ഒറ്റക്കരച്ചില്‍...
"ഇനി മേലില്‍ ഞാന്‍ ഉത്തരക്കടലാസ്സ് ആര്‍ക്കും കാണിച്ചു കൊടുക്കില്ല സാര്‍...."


ങേ...!!
സാറൊന്നു പകച്ചു..

സാര്‍ എന്തെങ്കിലും ഇങ്ങോട്ട് പറയുന്നതിന് മുന്‍പേ തന്നെ അവള്‍ എല്ലാം അങ്ങോട്ട്‌ പറഞ്ഞു കൊടുത്തു... ഒന്നുമറിയാതെ നിന്ന സാറിനു വഴിയെ കാര്യങ്ങളെല്ലാം മനസ്സിലായി...

"തന്റെ ക്ലാസ്സില്‍ ഇത്തരമൊരു അനീതി അനുവദിക്കില്ല എന്നായി സാര്‍.." ഒടുവില്‍ ആ കുറ്റവാളിയുടെ മുള്‍ക്കിരീടം ധീരതയോടെ  ഒറ്റയ്ക്ക് എടുത്തണിഞ്ഞു ഞാന്‍ ഓഫീസിലേക്ക് നടന്നു..

അവളുടെ ആ സത്യസന്ധതക്ക് ഞാന്‍ കൊടുത്ത വില എന്റെ ഹോള്‍ ടിക്കറ്റ് ആയിരുന്നു...


ഹോള്‍ ടിക്കറ്റിനു വേണ്ടി ഓഫീസിന്റെ വരാന്തയില്‍ ഒരു അഭയാര്‍ത്ഥിയെപ്പോലെ ഞാന്‍ നില്‍ക്കുമ്പോള്‍ ഉച്ചവെയിലിനെ മറച്ചു തണല്‍ വിരിച്ചുനില്‍ക്കുന്ന പേരാലിന്റെ ചുവട്ടില്‍, ആകുലതകളെ വെടിഞ്ഞൊരു "നിഷ്കളങ്ക ഹൃദയം" അടുത്ത പരീക്ഷയുടെ തിരക്കിലേക്ക് പതിയെ ചുവടു വെച്ചിറങ്ങുകയായിരുന്നു..


...............................................................

Wednesday, April 6, 2011

സുമനും ആന്റോണിയോയും

കേരളവര്‍മ്മ കോളേജ് - സന്തോഷവും സങ്കടവും സൌഹൃദവും ഒരു മകരനിലാവില്‍ അലിയിച്ചു താഴേക്കു പറന്നിറങ്ങിയ താരകം, അല്ലെങ്കില്‍, ഓര്‍മ്മകളിലെ പവിഴമുത്തുകള്‍ തിരഞ്ഞെടുത്തു സ്വപ്‌നങ്ങള്‍ നൂല്ക്കുന്നൊരു പട്ടുനൂല്‍പ്പുഴു. അതുമല്ലെങ്കില്‍, കത്തിയെരിഞ്ഞ മനസ്സിലേക്ക് ചാഞ്ഞുപെയ്യുന്ന കുളിര്‍മഴ. ഒരുപക്ഷെ പറഞ്ഞാലും എഴുതിയാലും തീരില്ല, കേരളവര്‍മ്മയിലെ ഹൃദയത്തിലെ ആ ചൂട്.

പഠനം എന്ന വാക്കൊഴിച്ചു കേരളവര്‍മ്മയിലെ കല്ലും മുള്ളും കണ്മഷിയും എല്ലാം ഞങ്ങള്‍ക്ക് സ്വീകാര്യമായിരുന്നു. പഠനം എന്നൊരു ദൌത്യം ഉണ്ടെന്നു ഓര്‍ക്കുന്നതുതന്നെ പരീക്ഷയുടെ തലേ ദിവസമാണ്..

സുമന്‍ (സുമേഷ്) ആണ് എന്റെ സന്തതസഹചാരി. കണ്ടാല്‍ മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ചെറുപ്പക്കാരന്‍. ഞങ്ങളുടെ 'സ്റ്റോണേജ് ബോയ്സ് എന്ന കുപ്രസിദ്ധ സൌഹൃദ വലയത്തിലെ എന്റെ നാട്ടുകാരനും പ്ലസ്‌ ടു സ്കൂള്‍മേറ്റും അപ് ആന്‍ഡ് ഡൌണ്‍ ബൈക്ക് സര്‍വീസ് നടത്തി എന്റെ യാത്രാ ചെലവ് കുറക്കുകയും ചെയ്യുന്ന വ്യക്തി.

രണ്ടാം വര്‍ഷ അവസാനഘട്ട പരീക്ഷകള്‍ ചൂടുപിടിക്കുന്നു... ശരത്തും മോഹിത്തുമെല്ലാം എത്തിക്കുന്ന  യുണിവേര്‍സിറ്റി വാര്‍ത്തകള്‍ കേട്ട് ദീര്‍ഘനിശ്വാസമിട്ടു ബാക്കിയുള്ളവരെക്കൂടി പേടിപ്പിക്കാന്‍ പെമ്പിള്ളേരില്‍ ബുദ്ധിജീവികള്‍ (പഠിക്കുന്നവരുടെ കൂടെ നടന്നാല്‍ പഠിപ്പിസ്റ്റ് എന്ന പേര് ലഭിക്കുമെന്ന് ചിന്തിക്കുന്നവര്‍) എന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചിലര്‍.

"സുമാ, ഇനി പഠിക്കാതെ നിവൃത്തിയില്ലടാ... നാളത്തെ ഇംഗ്ലീഷ് പരീക്ഷക്ക്‌ ടൂള്‍സ് എന്തെ ങ്കിലും കയ്യിലുണ്ടോ?" ഞാന്‍ യാഥാര്‍ത്യത്തിലേക്ക് തിരിച്ചുവന്നു.

"ഉം, ഉള്ളത് ഒരെണ്ണം കഴിഞ്ഞ കൊല്ലത്തെയാ..." സുമന്റെ മറുപടി വന്നു.

രണ്ടുപേര്‍ക്കും കൂടി ഒരു ബുക്ക്‌ കിട്ടിയാല്‍ മതിയായിരുന്നു..അവസാനം ജയനോട് (ജയകൃഷ്ണന്‍, സ്റ്റോണേജിലെ തലച്ചോറിന്റെ അംശം കണ്ടെത്തിയ ഏക വ്യക്തി) ചോദിച്ചു ബുക്കിന്റെ പേര് എഴുതിവാങ്ങി. ഒരു ബുക്ക്‌സ്ടാളിലും പ്രസ്തുത ബുക്ക്‌ കിട്ടാനില്ല. പിന്നെ സുമന്‍ എവിടെനിന്നോ ഒരു ബുക്ക്‌ തപ്പിയെടുത്തു. സമയം രാത്രി 9 മണി.

പിറ്റേന്ന് ഉച്ചക്കാണ് പരീക്ഷ. ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചു. ബുക്ക്‌ രണ്ടായി ഭാഗിക്കുക. ഈ രാത്രി ആദ്യ ഭാഗം സുമന്‍; രണ്ടാം ഭാഗം ഞാന്‍. നാളെ എക്സ്ചേഞ്ച്. "മര്‍ച്ചന്റ് ഓഫ് വെനിസ്" എന്ന ഷേക്സ്പിയറിന്റെ അതിമനോഹരമായ ഒരു നാടകമാണ് അന്ന് പഠിക്കാനുണ്ടായിരുന്നത്. ആന്റോണിയോ  എന്ന വെനിസിലെ ഒരു വ്യാപാരിയാണ് മുഖ്യ കഥാപാത്രം. ആദ്യ ഭാഗത്ത്‌ അദ്ദേഹം  കച്ചവടത്തിന് പോയ തന്റെ കപ്പല്‍ തിരിച്ചു വരുന്നത് കാത്തിരിക്കുന്നതും മറ്റുമായ രസകരമായ മുഹൂര്‍ത്തങ്ങളാണ്. ആദ്യഭാഗമൊക്കെ നന്നായി സമയമെടുത്ത്‌ പഠിച്ചു.

ഇംഗ്ലീഷ്, മലയാളം പരീക്ഷകള്‍ക്ക് ഒരു ഗുണമുണ്ട്. കഥ അറിഞ്ഞാല്‍ ഒരുവിധം തട്ടിമുട്ടി എഴുതാം. അതുകൊണ്ടുതന്നെ ഞാന്‍ അത്യാവശ്യം കഥ മാത്രം പഠിച്ചുവെച്ചു. പലപ്പോഴും ഒരു പ്രശ്നമുള്ളത്, കഥാപാത്രത്തിന്റെ പേര് അറിയാതെ അവന്‍, അവള്‍, അവര്‍ എന്നൊക്കെ എഴുതി പിടിപ്പിക്കുന്നതാണ്.

അന്ന് പരീക്ഷക്ക്‌ പോകുന്ന വഴിയില്‍ ഞാന്‍ സുമനോടു ചോദിച്ചു:
      "ഡാ, കഥ മുഴുവന്‍ പഠിച്ചോ...?"
സുമന്‍ തലയാട്ടി.
      "ഇല്ലെങ്കില്‍ പറഞ്ഞോ, കഥ ഞാന്‍ പറഞ്ഞു തരാം."
     "വേണ്ട ഡാ.. ഞാന്‍ പഠിച്ചിട്ടുണ്ട്..."


ഹോ! സുമന്‍ കഥ മുഴുവന്‍ പടിച്ചിട്ടുണ്ടെന്നാ തോന്നുന്നത്. വല്ല ഡൌട്ടും ഉണ്ടെങ്കില്‍ അവനോടു ചോദിക്കാം- എനിക്ക് ആശ്വാസമായി..

അങ്ങനെ പരീക്ഷ തുടങ്ങാറായി. എല്ലാവരും ബാഗ് പുറത്തുവെച്ചു ഹാളിലേക്ക് കടന്നു. ഞാന്‍ നോക്കുമ്പോള്‍ സുമന്‍ ഹാളില്‍ കയറാതെ ജനലിനരികില്‍ നിന്നും എന്നെ വിളിക്കുന്നു.
ഞാന്‍ ഒരുവിധത്തില്‍ പരീക്ഷാഹാളിനു  പുറത്തു കടന്നു..
"എന്താടാ.. ഹോള്‍ടിക്കറ്റ്‌  എടുക്കാന്‍ മറന്നോ...? ഞാന്‍ ചോദിച്ചു.

"അതല്ലടാ.... നമ്മുടെ ആന്റോണിയോന്റെ  കപ്പല് അവസാനം തിരിച്ചു വര്വോ..?"  

അവസാനനേരത്ത്, പഠനത്തിനോട് തികഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തിയുള്ള സുമന്റെ നിഷ്കളങ്കമായ ആ ചോദ്യം കേട്ട് ഞാന്‍ തരിച്ചു നിന്നുപോയി...

Friday, April 1, 2011

ആധുനികം

ഋതു, പെയ്തു-ണക്കി-സുഗന്ധിച്ചൊ-
ടുവില്‍ മഞ്ഞായി മാഞ്ഞു
മഞ്ഞും മഞ്ഞുതുള്ളിയും ആര്‍ക്കും വേണ്ട,
കാറ്റ് വീശിക്കൊണ്ടിരിക്കുന്നു
വെയിലേറ്റു താളുകള്‍ എന്നെ വാടി.
ആവര്‍ത്തന വിരസത!!

പ്രാസമൊപ്പിച്ചെടുതതാണൊന്ന്,
നിലച്ചു. ഒഴുക്ക് നിലച്ചു.
നീരുറവ വറ്റിയെന്നു ഭൂഘടനാപണ്ഡിതര്‍,
മനസ്സിന്റെ ആഴത്തിനോട്..
വൃത്തമെവിടെ, അലങ്കാരമെവിടെ എന്ന്
ഒരു പ്രാചീന കവി അലമുറയിടുന്നു.
ആരെങ്കിലുമൊന്നു ചോല്ലിത്തരൂ..
ഉള്ളില്‍ ചിരിച്ചു; പറയാം,
അതുതന്നെ കൊടുമുടിയാണ്.
അത്യുംഗതുംഗശ്രേണുക്കളെക്കണക്കെ..
ശ്ശോ! നാവു വഴങ്ങുന്നില്ല; കുറ്റബോധം.


നല്ലതെല്ലാം നശിച്ചിട്ടില്ല,
ഇപ്പോഴുമുണ്ട്.
കാശ്മീരില്‍, ബാഗ്ദാദില്‍..
കാര്‍മേഘക്കെടുതികള്‍ക്കും
വജ്രായുധാലര്‍ച്ചക്കും
പീഡനചക്രങ്ങളിലമര്‍ന്നി-
ല്ലാതെയാകുന്ന ആര്‍ത്തനാദങ്ങള്‍ക്കും 
ചോര-ക്കര-ങ്ങള്‍ക്കും,
-ക്കറ-കള്‍ക്കും 
എറിയപ്പെട്ട -കുഞ്ഞു-ങ്ങള്‍ക്കുമാണ്
ആരാധകരെന്നു മാത്രം.
കലിയടങ്ങുന്നില്ലാര്‍ക്കും
അമ്മയുടെ ഗര്‍ഭപാത്രം വരെ
പിടിച്ചടക്കണമെന്നു ലോകം,
കവിതയും..!!

സ്വപ്നങ്ങള്‍ നശിക്കുന്നത്....

എന്റെ പ്രണയത്തിനു ഇങ്ങനെയല്ലാതെ അവസാനിക്കാനാവില്ല.....

മറന്നിട്ടും മറക്കാതെ മനസ്സില്‍ സൂക്ഷിച്ച നൊമ്പരങ്ങള്‍ ഒരു ദിവ്യസ്വപ്നമെന്നപൊലെ ഓര്‍ത്തെടുക്കുമ്പോള്‍ നീ എന്റെ ശ്വാസത്തിന്റെ വിപഞ്ചിക നിയന്ത്രിക്കുകയായിരുന്നു. പ്രക്ഷുബ്ധമായൊരു കടലില്‍ പച്ചപ്പു തേടിയലയുമ്പോള്‍ നിന്റെ കൂജനം വീണ്ടുമൊരു വഴികാട്ടിയാകുമെന്നു ഞനോര്‍ത്തില്ല... അല്ലെങ്കില്‍ ഓര്‍ക്കാന്‍ മറന്നു പോയിരിക്കാം.

നമ്മുടെ സ്വപ്നങ്ങളുടെ എഴുത്തോലക്കീറെടുക്കാന്‍ മറന്നു പോയ നാള്‍ മുതല്‍ ഞാനൊറ്റക്കായിരുന്നു... എപ്പോഴോ, കൂട്ടുതേടി ഹൃദയം മറന്നുവച്ചവരുടെ നാട്ടില്‍... അവരുടെ രാജാവായി... ഒന്നും സുഖമുള്ള ഓര്‍മകളായിരുന്നില്ല. തിരിച്ചു പോന്നു, ഈറന്‍ മണക്കുന്ന പഴയ ഇരുട്ടിലേക്കു തന്നെ...

ഇന്നു നീയെന്റെ പ്രാണന്റെ ചക്രവാളത്തില്‍ ഒരു സൂര്യാസ്തമയമായി മാറിയപ്പോള്‍ കഴിഞ്ഞു പോയ ശരത്കാലം, എന്നും തളിര്‍ക്കുന്ന പൂക്കാലമായിരുന്നെന്നു ഞാനറിയുന്നു... പൂന്തേന്‍ നുകരാന്‍ വെണ്ടിയല്ലെങ്കിലും, മനസ്സിന്റെ പൂന്തോപ്പില്‍ നിന്റെ രക്തപുഷ്പം ഒരിക്കലും വാടാതെ സൂക്ഷിക്കാന്‍.. 


നിന്നെക്കുറിച്ചെഴുതാന്‍ എനിക്കിന്നും വാക്കുകളില്ല.. അല്ലെങ്കില്‍ പലപ്പൊഴും ഒരു വിവര്‍ത്തകന്റെ മനോവേദനയുമായി മഷിയിറ്റാതെ ഓര്‍ത്തിരുന്നു... നെഞ്ചു കുത്തിക്കീറി ഹൃദയമെടുത്ത്‌ പുറത്തു വെച്ചാല്‍ പിന്നെയും എന്തൊക്കെയൊ പറയാനുണ്ടാകും. അങ്ങനെയിരിക്കെ ഭാഷാമതിലുകളെ എന്തിനു വെറുതെ കുത്തിനോവിക്കുന്നു എന്നു ചിന്തിച്ചു എഴുതാതിരിക്കുന്നതാകും ഉചിതം.

എന്റെ വേനല്‍ മുള്ളുകളെ മാറോടു ചേര്‍ത്തു വിദൂരതയുടെ ചക്രവാളത്തില്‍ നീ അലിയുമ്പോള്‍, പുതിയൊരു പുലരി കാത്തുകിടക്കുന്ന മണല്‍പ്പരപ്പിന്റെ കാലൊച്ച കേള്‍ക്കാതിരിക്കുന്നതെങ്ങനെ....? അവയും എന്നെപ്പോലെ വിരഹിയായതുകൊണ്ടാകുമോ, അവരുടെ മൌനത്തിന്റെ അലര്‍ച്ച എന്റെ കാതുകളില്‍ കമ്പനം ചെയ്യുന്നത്.അല്ലെങ്കിലുമെന്ത്, പ്രണയത്തിനു ഒരേ ഭാഷ, ഒരേ അര്‍ത്ഥം, ഒരേ നിറം. വിരഹം അതിലെ തിളങ്ങുന്നൊരു ചന്ദ്രകാന്തപ്രഭ...

എന്തേ നീ എന്നെ വിളിച്ചില്ലെന്നു ഞാന്‍ ഓര്‍ക്കുമായിരുന്നു... ചെപ്പിലൊതുക്കി സൂക്ഷിച്ച പ്രണയം തട്ടിത്തെറിപ്പിച്ചു പോയിരിക്കുമോ എന്നു ചിലപ്പോള്‍ ചിന്തിക്കും. സാഹചര്യങ്ങളാണു പ്രണയത്തിന്റെ ശത്രു. സ്നേഹവും പ്രണയവും തമ്മില്‍ തൂക്കിനോക്കി പ്രണയത്തെ ഒഴുക്കിക്കളഞ്ഞവരില്‍ ഞങ്ങളുടെതാകും ഏറ്റവും അവസാനതെ ബലികുടീരങ്ങള്‍. സാഹചര്യവും പ്രണയവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നു ഞാനറിഞ്ഞ നാളുകള്‍. കണ്‍മറഞ്ഞുപോയ ശവങ്ങളാണോ ഓര്‍മ്മകളെന്നു ചിന്തിക്കും. ഒരു ആശുപത്രി വരാന്ത കണക്കെ സ്വപ്നങ്ങള്‍ ചോര മണക്കുന്നു. മനസ്സിനുള്ളില്‍ നിലവിളിയും കൂരിരുട്ടും. പ്രണയം എന്റെ ദിനങ്ങളെ മായ്ചു കളയുന്നു. പ്രണയത്തില്‍ നിന്നും ഞാന്‍ ഒളിച്ചോടുന്നു.

പക്വമായപ്പോള്‍ ഞാനെന്റെ പ്രണയത്തിനെ അന്വേഷിച്ചു. എന്റെ പ്രണയത്തിനു ഞാന്‍ മാത്രം മതിയായിരിക്കാം. നിന്റെ ശരീരമെന്തിന്...? വിവാഹത്താല്‍ ബന്ധിക്കാനോ...? മനസ്സാല്‍ നമ്മള്‍ വിവാഹിതരല്ലേ....?

രക്തമൊഴുകി വഴുക്കല്‍ വീണൊരു ഹൃദയകോണില്‍ ചിറകറ്റു കിടന്നിരുന്ന പ്രണയത്തെ ഒടുവില്‍ ഞാന്‍ കണ്ടെത്തി. ഒരു കുളിര്‍ത്തെന്നലായി വീണ്ടുമതില്‍ വെള്ളമിറ്റിച്ചു. അതു വളര്‍ന്നു. പൂക്കളും കായ്ക്കളും നിറഞ്ഞു. കിളികളും മേഘങ്ങളും കൂടുകൂട്ടി. വസന്തം വീണ്ടും തിരിച്ചുവരുന്നതു ഞാനറിഞ്ഞു....

അപ്രതീക്ഷിതമായിരുന്നു മരണത്തിലേക്കുള്ള നിന്റെ വിളി....
സ്നേഹവും പ്രണയവും തമ്മില്‍ തൂക്കിയപ്പോള്‍ പ്രണയത്തിനാണു താഴ്ചയെന്ന്...

നീ ഇല്ലെങ്കില്‍ ഞാനെന്തിന്...? പൂക്കളോടും കിളികളോടും മേഘങ്ങളോടും യാത്രപറഞ്ഞു, ഞാനും അവളുടെ കൂടെ നടന്നു...

ഞങ്ങളുടെ പ്രണയത്തിന്റെ അനന്താകാശനീലിമയിലേക്ക്......

Thursday, March 31, 2011

ഗൃഹാതുരത്വം

നീയെന്നെ പിരിഞ്ഞുള്ള
പൂവാക പൂത്തനേരം
പൂക്കൊടി കൊണ്ടുരച്ചോ-
രോര്‍മ്മകള്‍ക്കെന്തു ഭംഗി

ഊരിയെറിഞ്ഞ കുട്ടി-
ക്കാലത്തില്‍ വിയര്‍ത്തൊട്ടി
പട്ടുനൂല്‍ കോര്‍ക്കും ദിവ്യ-
മാമ്പഴം പെറുക്കൊലാം

ഇടയനാം ബാലനായ്
കാലികളെ തെളിച്ചു
നേര്‍വഴി കാട്ടും കുസൃ-
തിത്തരങ്ങള്‍ക്കും മീതെ

മുങ്ങിക്കുളിച്ച പുഴ-
പ്പെണ്ണിന്റെ മാറില്‍ താലി-
ചാര്‍ത്തിയ വേനല്‍ക്കാല-
വേഴാമ്പല്‍ കരയവേ

തിരികെ, നോക്കവയ്യ
ഭീകര സത്വം പിന്നില്‍
നുരയും പതതേച്ചു
നില്‍ക്കുമാ മനമുത്തി.
മണ്ണടിഞ്ഞെന്നാലിന്നും
പലരും ഭയന്നോടി
പനിതന്‍ കിടക്കമേലി-
രുത്തി മനമുത്തി

ഞാറ്റോല കാറ്റലക്കു
പെയ്ത കടുംഞാവലില്‍
സ്വാദിനെ തേടി തിറ-
യാടുന്ന മേട്ടിലെത്തി

തിരപോല്‍ കുത്തിപ്പായും
പെരുമഴകാലത്ത്,
ചേമ്പിലക്കീറില്‍ കട-
ലാസ്സുവള്ളത്തിന്‍ മീതെ

ഏകാന്ത മൂകം ദിന-
തംബുരു മീറ്റും സന്ധ്യാ-
വാടിയിലെഴുതി വി-
ദ്യാലയ മുറ്റം മുന്നില്‍

പടികള്‍ പിന്നിട്ടു ക-
ടലാസ്സു മരച്ചോട്ടില്‍
നൊമ്പരം തീര്‍ത്ത കല്ലില്‍
ആസനസ്തനായ് ചെമ്മേ

ഓര്‍മ്മകള്‍ നീളെ, നീല-
വാനിലും സരിതിലും
ഗ്രാമമേ നിന്നെക്കുറി-
ച്ചോര്‍ക്കാതെന്‍ ജന്മമില്ല.