Wednesday, May 11, 2011

ടീച്ചറെ കണ്ടെത്തല്‍


"കോപ്പിയടിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങളാണ്..." 

കേരളവര്‍മ്മയില്‍ പഠിക്കുന്ന കാലത്ത്, പരീക്ഷകള്‍ നടത്തിയിരുന്നത് ശങ്കരന്‍ നമ്പ്യാര്‍ ഹാള്‍ എന്ന കോളേജിലെ മെയിന്‍  ഓഡിറ്റോറിയത്തിലായിരുന്നു. അലഞ്ഞു നടക്കുന്ന ടീച്ചര്‍മാരുടെ ഇടയിലിരുന്നു കോപ്പിയടിക്കുക അതീവ ദുഷ്കരമായ പ്രക്രിയയായിരുന്നു. അതുകൊണ്ട് തന്നെ അവിടെനിന്നൊരു മോചനം എല്ലാവരുടെയും സ്വപ്നമായിരുന്നു.

ഏതോ തലതിരിഞ്ഞവന്റെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കണം.
അന്നത്തെ കണക്കു പരീക്ഷയുടെ ദിവസം, നോട്ടീസ് ബോര്‍ഡില്‍ പതിച്ചത്  എല്ലാവരും കാത്തിരുന്ന ഒന്നായിരുന്നു... 

"അരങ്ങു നിന്നും അടുക്കളയിലേക്ക്.."
അന്നത്തെ പരീക്ഷ, നട്ടുച്ചയ്ക്ക് പോലും വെളിച്ചമെത്താത്ത മലയാളം ക്ലാസ്സില്‍...

"മോനെ.. മനസ്സിലൊരു ലഡ്ഡു പൊട്ടി..."

"ഇനി ക്ലാസ്സിലേക്ക് വല്ല ഫ്രാന്‍സിസ് സാറോ, വേണു സാറോ, ഇന്ദിര മിസ്സോ മറ്റോ വരാതിരുന്നാല്‍ മതിയായിരുന്നു. എങ്കില്‍ കോപ്പിയടിക്കാമെന്നു വിചാരിച്ചതെല്ലാം വെറുതെയാകും." അവസാനവട്ട ചര്‍ച്ചകള്‍ക്കിടയില്‍ ആരോ പറഞ്ഞു.

പരീക്ഷ തുടങ്ങാറായപ്പോള്‍ ക്ലാസ്സിലെത്തിയത്  പാവങ്ങളില്‍ പാവം എന്നറിയപ്പെടുന്ന സരോജിനി ടീച്ചര്‍.


"മോനെ.. മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി..."

പിന്നെ അവിടെ നടന്നത് പരീക്ഷയായിരുന്നില്ല, കാലിക്കറ്റ് യുണിവേഴ്സിറ്റി നടത്തിയ ഒരു കോപ്പിയടി തീവ്രപരിശീലന ക്യംപായിരുന്നു.

പരീക്ഷ കഴിയാറായി.
പെട്ടെന്നാണ് രംഗം വഷളായത്... 
അരങ്ങില്‍, മാത്സ് ഡിപാര്‍ട്ട്‌മെന്റിലെ വേണു സാറും സുമനും സുജിത്തും...


സുജിത്തിന്റെ പേപ്പറില്‍ നോക്കി സുമന്‍ എഴുതുന്നതിന്റെ തത്സമയ ദൃശ്യം കണ്ടുവന്ന വേണു സാര്‍ രണ്ടുപേരുടെയും ഹോള്‍ടിക്കറ്റുകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടു.

പരീക്ഷ കഴിഞ്ഞു..
ഹോള്‍ടിക്കറ്റു കിട്ടാതെ എങ്ങിനെ അടുത്ത പരീക്ഷ എഴുതും..?


സമയം അതിക്രമിക്കുന്നു. ഹോള്‍ടിക്കറ്റുകള്‍ തിരികെ കിട്ടാനുള്ള അഭ്യര്‍ത്ഥനയുമായി ഞങ്ങള്‍ "സ്റ്റോണാസ് " എല്ലാവരും മാത്സ് ഡിപാര്‍ട്ട്‌മെന്റിലേക്കു ചെന്നു.


അത്ര പരിചയമില്ലാത്ത ഒരു ടീച്ചര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ...

 "മാം, വേണു സാര്‍ ഉണ്ടോ..?
"ഇല്ല, ഊണ് കഴിക്കാന്‍ പോയി. എന്താ...?
"അല്ല, ഇവരുടെ ഹോള്‍ ടിക്കറ്റ് കോപ്പിയടിച്ചതിന് സാര്‍ വാങ്ങി വെച്ചു. അത് തിരിച്ചു ചോദിക്കാനാ..."

"ഓ, അതുശരി... നിങ്ങള്‍ ഏതാ ഡിപാര്‍ട്ട്‌മെന്റ് "
"ഫിസിക്സാ...." ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് അഭിമാനത്തോടെ പറഞ്ഞു...

"ഏ... ഫിസിക്സോ" മിസ്സിന് അത്ഭുതമായി. ആ അത്ഭുതത്തിന്റെ കാരണമെന്തെന്നറിയാന്‍ ഞങ്ങള്‍ക്കും ആകാംക്ഷയായി.

"രണ്ടു വര്‍ഷമായി ആ ക്ലാസ്സില്‍ മാത്സ് പഠിപ്പിക്കുന്ന ടീച്ചറാണ് ഞാന്‍. നിങ്ങളെ ആരെയും ഞാന്‍ അവിടെ കണ്ടിട്ടില്ലല്ലോ....?

മിസ്സ്‌ അത് പറഞ്ഞു തീരും മുന്‍പേ, കാമ്പസിലെ ഞങ്ങളുടെ ആസ്ഥാന മരമായ കടലാസ്സുമരച്ചുവട്ടില്‍ ഞങ്ങള്‍ സ്ഥാനം പിടിച്ചുക്കഴിഞ്ഞിരുന്നു.



മരച്ചുവട്ടിലിരുന്നു, താടിക്ക് കൈയും കൊടുത്തു  ഒരു ദീര്‍ഘ നിശ്വാസത്തോടെ  ശശി പറഞ്ഞു:
"എവിടെയോ നല്ല കണ്ടു പരിചയമുളള മുഖം. അത് എവിടെയാണെന്ന് ഓര്‍ക്കുകയായിരുന്നു ഞാനപ്പോള്‍.... എവിടെയാണെന്ന് ചോദിക്കാതിരുന്നത്  നന്നായി.. ല്ലേ, മുത്തേ.."


................................................................................................

No comments: