Friday, December 31, 2010

Friday, December 10, 2010

തവള

കൂപമണ്ഡൂകം..  ലജ്ജയോടെയാണു സ്മരിച്ചത്‌
ഈ പന്ത്രണ്ടാം മണിക്കൂറിലും
വറ്റാത്ത പകയുടെ പുകച്ചുരുള്‍
തന്‍റെ നാഡീ ഞരന്പുകളെ വലിച്ചുമുറുക്കുന്നു..
കൂട്ടരേ..
വെളിച്ചമുള്ള ലോകമുണ്ടെന്ന്..
നിറങ്ങളുണ്ടെന്ന്..

വ്യര്‍ത്ഥമായൊഴുകിയ ആ വാക്ക്
ഏതോ ഒരു കര്‍ണപടത്തില്‍ത്തട്ടി
കൂപമൊട്ടുക്ക് പ്രതിഫലിച്ചു.
പെന്മയും സന്താനശ്രേണിയും അണിനിരന്നു ,
കാലത്തിനെതിരായുള്ള വിപ്ലവക്കൊടി പാറി.
വിപ്ലവം ഒരു ഘോരതപസ്സിനാലെ-
ന്നതുപോലെ വെളിച്ചം കണ്ടു.
കിണറിനപ്പുറം, അവര്‍ ആദ്യമായി ശബ്ദിച്ചു.
ഒരു ചക്ഷുശ്രവണന്‍റെ ഗളത്തിനരികെനിന്ന്..

Wednesday, November 17, 2010

Wednesday, September 15, 2010

ഉറക്കം

തണുത്ത രാത്രിയായിരുന്നിട്ടും
കണ്ണടച്ച് കിടന്നിട്ടും
ഉറക്കം വരുന്നില്ല...
"വെളിച്ചം പോയി.
വിളക്കു കത്തിക്ക്..."
ആരോ വിളിച്ചു പറഞ്ഞു..
ഞാന്‍ അറിയാത്തതുപോലെ കിടന്നു
പുതപ്പിന്‍റെ കൈകള്‍ എന്നെ പൊതിഞ്ഞു,
ജീവിതത്തിനു നേര്‍ക്കുപിടിച്ചൊരു
മറ പോലെ...


നരച്ച നാലു ചുവരുകള്‍ക്കിടയിലിരുന്നു,
വാക്കുകളില്ലാത്തൊരു മനസ്സ് പൊട്ടിത്തെറിച്ചു:
"എന്തിനാ, എന്‍റെ ദിവസങ്ങള്‍ക്കില്ലാത്ത വെളിച്ചം
ഈ മുറിയിലെന്തിനാ.."

ഞാനും കവിതയും..

നീറി നീറി വെണ്ണീറായ്,
ഉരുകിയുരുകിയറിയാത്ത രൂപമായ്‌
വേദനിപ്പതിലും ബാക്കി..
ചോര പോടിഞ്ഞതിലും ബാക്കി...
ഉടലുനുറുക്കിയെരിഞ്ഞപ്പോ-
ളതിലും ബാക്കി...
ഒരു തുള്ളി കവിത

Wednesday, September 8, 2010

പിറവി

(തെറ്റില്‍ നിന്ന് ശരിയിലേക്കുയര്‍ത്തിയ ജേഷ്ഠന്)


 
ഒരു കാലത്ത്
ഒരന്തര്‍മുഖനാം ദൈവം
ബഹിസ്ഫുരണ കണ്ണാല്‍ ചൂണ്ടി,
കൈയാല്‍ നോക്കി,
നാസാരന്ധ്രങ്ങളാല്‍  ഗ്രഹിച്ചു,
കാതാല്‍ ശ്വസിച്ചു..
പിന്നെയുമപ്പോള്‍,
നിന്‍റെയൊപ്പ,മുരുകുന്ന തീലാവായി-
ലലിയിച്ചൊഴിച്ചുവച്ചു.


ജീവിതാലയില്‍,
ശരീരമില്ലാത്തൊരു രൂപമവിടെ,
മെയ്യൊന്നായ്, മനമൊന്നായ്
എന്‍റെ വരവും കാത്ത്‌...

ഒളിച്ചോട്ടം

ഇനി യാതൊരു വഴിയും തുറക്കപ്പെടില്ല എന്നു
പൂര്‍ണബോധാവാനായതുകൊണ്ടും
അവളെ പിരിയാനാവില്ല എന്ന സത്യം അറിഞ്ഞുകൊണ്ടുമാണ്
അയാള്‍ അങ്ങനെയൊരു തീരുമാനമെടുത്തത്...
ഒളിച്ചോടുക, എങ്ങോട്ടെങ്കിലും..
"സമ്മതമെങ്കില്‍ കൂടെ വരിക"
അയാള്‍ പറഞ്ഞു.

അവള്‍ തലയാട്ടി..
എന്നിട്ട് തിരിച്ചു നടന്നു....

സത്യങ്ങള്‍

നീയെന്ന സത്യത്തെ ഞാനറിഞ്ഞത്,
ഞാനെന്ന സത്യത്തെ മറച്ചുകൊണ്ടായിരുന്നു..
ഒടുവില്‍,
ഇന്നലെ
ഹരിശ്ചന്ദ്രനൊട്ടിച്ച പുതിയ ലിസ്റ്റില്‍
നീയും ഞാനും
നിലകൊള്ളുന്ന രണ്ടസത്യങ്ങള്‍

ദു:സ്വപ്നം

കാത്തുസൂക്ഷിക്കാന്‍ എന്തോ ഒന്ന്
തേടി നടന്നു മടുത്താണ്
കുങ്കുമപ്പൂ മണക്കുന്ന ആ മരത്തിന്‍റെ ചുവട്ടില്‍
ഞാനെന്‍റെ സ്വപ്നങ്ങളിറക്കി വച്ചത്..
സ്വപ്നങ്ങള്‍ വില്‍ക്കാനുണ്ടോ എന്നു ചോദിച്ചു
നീ വന്നതും...

പ്രതീക്ഷ

പൂച്ചയുടെ മീശത്തുമ്പില്‍ നിന്നും
ശ്വാസക്കഷണങ്ങളെറിയുന്നത്രയും ദൂരത്തില്‍മാത്രം
പായുന്ന എലിക്ക്,
ശത്രുവില്‍നിന്നും രക്ഷപ്പെടാന്‍
എതിരെ കാലന്റെ പച്ചച്ചിരിയുമായി
വാപൊളിച്ചു നില്‍ക്കുന്ന
എലിക്കെണി മാത്രമേ ഉണ്ടായിരുന്നുള്ളൂ...


അറിഞ്ഞുകൊണ്ടുതന്നെ എന്തിനിത് ചെയ്തുവെന്ന്
ശേഷംവന്ന കൂട്ടുകാരനെലി ചോദിച്ചപ്പോള്‍:
ജീവിച്ചു കൊതി തീര്‍ന്നില്ല,
പ്രതീക്ഷയോടെ നേരം പുലരുന്നതുവരെയെങ്കിലും
എന്നുമാത്രം പറഞ്ഞു...


Sunday, September 5, 2010

Sahodara Smarana...

this is the first post to my blog... pls leave a comment saying yuh opinion.. all views are welcome..!! :)