Sunday, June 26, 2011

പ്രണയത്തിനോട്...




ഞാനൊന്നു തിരിഞ്ഞുനോക്കട്ടെ.. 
തിരയട്ടെ.. എന്റെ പൊയ് പോയ കാലം...
എന്റെ അക്ഷരങ്ങള്‍..
എന്റെ സമ്പാദ്യം..
നേര്‍ത്ത ചിലമ്പൊച്ചകള്‍ക്കുള്ളില്‍ നിന്നും അടരുന്ന
മങ്ങിയ കാലൊച്ചകള്‍..
ധ്വനി..
വിട്ടുമാറാതെ, ഹൃദയത്തിന്റെ അഴുക്കുചാലുകള്‍ക്കു
വഴുക്കലായി.. വളര്‍ന്നു... വറ്റി.. ഒഴുകി...

മ്രിതത്വതിലാണ്...
അറിയാം.. ചിലപ്പോഴൊക്കെ ഇരുട്ടിലേക്ക് തലകയറ്റി
ഓര്‍മ്മകളെ പേടിച്ചു, ഒളിച്ചിരുന്നു...
തിരിച്ചുപോയോ എന്ന് പേടിയുടെ വല്‍ക്കലം നീക്കി
കണ്ണുകള്‍ മാത്രം പുറത്തെറിഞ്ഞു.
ഉറങ്ങാതെയിരുന്നപ്പോള്‍ ഇത്തിരിയെഴുതി,
അധികവും നാളേക്ക് മാറ്റിവെച്ചു.
നാളെയും പേടിച്ചു എഴുതാതിരുന്നു.
ഇരുട്ടില്‍ ഒരുപാട് ദിവസങ്ങള്‍.
പേനയിലേക്ക്‌ കൈയെത്തുന്നില്ല.
എത്തിപ്പിടിക്കുമ്പോള്‍ മനസ്സ് അകന്നകന്നു നിദ്രയിലേക്ക്...

ഞാനും എന്റെ ഓര്‍മ്മകളും കഥകളും കവിതകളും
അക്ഷരങ്ങളും കൂടി രാത്രിയെ പകലാക്കി
താരകങ്ങളെ താമരയിതളുകളാക്കി
ഉറക്കമിളച്ചിരുന്നത് ഓര്‍ത്തു,
ചിലപ്പോഴൊക്കെ ഒരു അഭിമാനക്കുറവ്..

ഇന്നും എനിക്ക് പറയാതെ വയ്യ..
നീയായിരുന്നു അടുത്ത കാലത്തെ എന്റെ വിഷയം.
എഴുതാനും ഓര്‍ക്കാനും കുറ്റപ്പെടുത്താനും എല്ലാം..
നീ മറഞ്ഞു നാളേറെയാകും മുന്‍പേ,
എന്നിലെ ശില്പിയും മണ്ണടിഞ്ഞു..
കൊത്തിവെച്ചവ പൂര്‍ണ്ണതക്കായി
എന്റെ വരവും കാത്തിരുന്നു..

ഓര്‍ത്താല്‍ നിന്റെ അരികത്തോളം വന്നേക്കാം
നീ വലിച്ചെറിഞ്ഞ സ്വപ്നങ്ങളില്‍ ചെന്ന്
അതില്‍ എന്റെ അവശിഷ്ടങ്ങള്‍ ഉണ്ടോ
എന്ന് ചികയാം..
ഇല്ലെന്നറിയുമ്പോള്‍  മാറി നിന്നൊരു മൌനരാഗം മീട്ടാം..
കടലാസ്സുമരച്ചുവട്ടില്‍ ചെന്ന്, ഇരുന്ന, ഇരുത്തിയ
കല്ലിലും മുള്ളിലും തൊട്ടു
ഓര്‍മ്മകളുമായി താരതമ്യം ചെയ്യാം..
ചെറുതിനെ കാട്ടില്‍ വലിച്ചെറിയാം.
വലുത് യാഥാര്‍ത്ഥ്യമാകും.
അതിനെ പൊക്കിയെടുത്തു ഓര്‍മ്മകളുടെ മുന്‍പന്തിയില്‍ ഇരുത്താം.
നിന്നെ ഓര്‍ക്കണമെന്ന് തോന്നുമ്പോള്‍,
യാഥാര്‍ത്ഥ്യത്തോടൊരു കഥ പറയാം.
കേട്ടു മടുക്കുമ്പോള്‍, വെറുക്കാം..
പിന്നെയും പ്രേമിക്കാം.
പിന്നെയും യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാം..
അങ്ങിനെ അങ്ങിനെ ഓര്‍മ്മ നശിക്കും വരെ...

സത്യം പറയട്ടെ..
നീയിപ്പോഴും ശൂന്യമായ
എന്റെ മനസ്സിലേക്ക് കയറിവരാറുണ്ട്.
അതിര്‍വരമ്പുകള്‍ ഞാന്‍ എന്നേ പറിച്ചു കളഞ്ഞു.
വന്നു, പണ്ടത്തെ എന്റെ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട് പോകാറുമുണ്ട്.
അവിടെ ഇപ്പോഴും പൂക്കുന്ന നീലക്കുറിഞ്ഞിയും വാടാത്ത വാടാര്‍മല്ലിയും പൂമരവുമൊക്കെതന്നെയാണ്..

തിരിച്ചു ഞാനൊറ്റക്കാണ്‌
പലപ്പോഴും നീ ഉണ്ടാകാറില്ല..
ഞാന്‍ ചോദിക്കും നിന്നോട്:
എന്റെ സ്നേഹം കുറഞ്ഞു പോയോ..?
അധികമായെന്നോ...?
നീ ആഗ്രഹിക്കുന്നതൊന്നും എന്നിലില്ലെന്നോ...?
അവനിലുണ്ടെന്നോ?

സ്നേഹം അത് വാക്കിലല്ലല്ലോ,
എന്റെ വാക്കില്‍ മാത്രമാണ് സ്നേഹമെന്ന്
നീ കരുതിയോ..?
ഹൃദയത്തിലില്ലാത്തതിനാലാണ്
വാക്കില്‍ കുത്തിനിറച്ചതെന്നു ചിന്തിച്ചോ?

പിരിയാനറിയില്ലായിരുന്നു എനിക്കന്ന്..
എന്നിട്ടും എവിടെവെച്ചായിരുന്നു...

എന്റെ സ്വപ്നങ്ങള്‍ക്കടിയില്‍ക്കൂടി പറക്കുന്നതിനെക്കാള്‍
നിനക്ക് നല്ലത് അതിരില്ലാത്ത ആകാശം തന്നെ..
എങ്കിലും, എന്നോ ഒരിക്കല്‍
നിന്നില്‍ നിന്നടര്‍ന്നുവീണ ഇന്നലെയുടെ ഒരു തൂവല്‍
ഇന്നും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്,
നിന്റെ അനുവാദമില്ലാതെ..

എന്നെങ്കിലും കാണുമ്പോള്‍ പറയാന്‍
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നെന്ന്....
ഒരുപാടൊരുപാട് സ്നേഹിച്ചിരുന്നെന്ന്..
(2009 സെപ്തംബര്‍ 29 ചൊവ്വാഴ്ച)

Wednesday, June 15, 2011

ഒടിയന്‍



























മനസ്സുവിട്ടകലുന്ന വേഷപ്പകര്‍ച്ചക്കു
രൂപം നല്കുവാനാകാതെ,
അഗ്നിയില്‍ നിന്നുടലെടുക്കുന്ന
തീക്കണ്ണുകളിലെ രോഷപ്പകര്‍ച്ചക്കു
പേരുനല്കാനറിയാതെ,
ഇരുട്ടില്‍ നഗ്നനായി
പാതിരാവിന്റെ പാല്‍മണമാകാന്‍ 
കൊതിച്ചതെന്തിനെന്നറിയാതെ,
സ്പര്‍ശനത്തില്‍ അടര്‍ന്നുവീഴുന്ന
ശ്വാസങ്ങളുടെ
സ്വപ്നം നിലച്ചതെവിടെയെന്നറിയാതെ,
തേര്‍വാഴ്ചയുമായെത്തുന്ന
ചിലമ്പൊലി നാദത്തിനെ
അശുദ്ധമാക്കാന്‍ 
പുലരുംവരെ മറയില്‍ 
കാത്തുനിന്നതെന്തിനെന്നറിയാതെ..
ഉത്തരമില്ലാത്തൊരു രാത്രിയില്‍ വീടിന്റെ
ഉത്തരത്തില്‍ 
അയാള്‍ തന്റെ അവസാനത്തെ 
രൂപം കെട്ടിയാടുകയായിരുന്നു..

........................................................................

വരവേല്‍പ്പ്



നീര്‍മിഴിപ്പുഴക്കരികില്‍
നീര്‍മാതളപ്പൂ  പൊഴിയുന്നതുംകാത്ത്‌..
നീലാംബാരത്തിന്റെ സാരംഗിയില്‍
മഴത്തുള്ളികള്‍ ശ്രുതിമീട്ടുന്നതും കാത്ത്‌..
വെള്ളി വയലുകളില്‍ 
സ്വര്‍ണം വിരിയുന്നതും കാത്ത്‌..

കാത്തു,കാത്തിരുന്നൊരു സഞ്ചാരിണി
ഓണം വന്നതറിയാതെ 
സ്വപ്നങ്ങളുടെ വിത്തുപേക്ഷിച്ചു
തിരികെ...

നമ്മളും അതുപോലെയോ സഖീ...?

ബാര്‍ട്ടര്‍ സമ്പ്രദായം



ചിതലരിക്കാത്ത  സ്വപ്‌നങ്ങള്‍
ചുളുവിലക്ക് വില്‍ക്കപ്പെടുന്നു,
എന്ന പത്രപരസ്യം കേട്ട്
ഒരു ചാക്ക് 'നേരംപോക്കു' കൊടുത്തു 
വാങ്ങിയതായിരുന്നില്ല, നിന്നെ
എന്ന് പറഞ്ഞു ബോധ്യപ്പെടുത്തും-
മുന്‍പേതന്നെ,
നിന്റെ വിരസനിമിഷങ്ങളെ
അസുലഭമാക്കിയതിനു
അഭിനന്ദനമര്‍പ്പിച്ചുകൊണ്ടുള്ളോരു
ക്ഷണക്കത്ത് (കൂലി),
പോസ്റ്റുമാന്റെ കൈയില്‍ നിന്നും
ഞാനിന്നലെ കൈപറ്റി.

പൂങ്കോഴി

പ്രാതകാലത്തിലിന്നെന്തേ നീ
കൂവാതിരുന്നു പൂങ്കോഴി. നിന്‍റെ
ഘടികാരതന്ത്രികളുണര്‍ന്നീലയോ
സംഗീതിക ചെപ്പറിഞ്ഞീലയോ..

നീയെന്‍റെ പുലരാത്ത നഗ്നനേത്രങ്ങളെ
പാവാടയണിയിക്കും പാട്ടുകാരി
ദമകാന്തിയില്‍ നിന്‍റെ ശോണിമയില്‍
അലിയാത്തതൊന്നീ പുലരിമാത്രം

ഈ പുലര്‍മഞ്ഞില്‍ നിന്‍ ത്രപസൂര്യന്‍
പൂക്കാതിരുന്നെങ്കിലോര്‍ത്തുപോയി
വിപരീതമന്ത്രങ്ങളുരുവിട്ടുരുവിട്ടു
ചെമ്പിന്‍തകിടുകള്‍ ക്ലാവുപിടിച്ചു

ദുന്ദുഭി തുടികൊട്ടി, നന്തുണിപ്പാട്ടി-
ലാടും കുയില്‍പ്പെണ്ണിന്‍ നടനംപോലെ
നീയെന്‍റെ വിടരാത്ത പൂവിലകളില്‍ നോക്കി
പുഞ്ചിരി  തൂകാതെ പൂങ്കോഴി...

ഉഷസ്സെ നീയുണരാതെ,യറിയാതെ,യെങ്കി-
ലിന്നെന്‍ മന്ത്രത്തകിടു പഴിച്ചുപോയി
നീയെന്‍റെ മാനസത്തില്‍ പൊഴിക്കുന്നൊരു   
വെട്ടമെന്‍ ജീവന്‍റെ അസ്ഥിനാളക്കരു

ഓര്‍മ്മകളോരോ കുരുക്കുകളായി
മുരുക്കുമുള്‍ കോര്‍ക്കുന്ന ദീനയായി
കാലമവളെ തിരിച്ചെടുത്തു, കാല-
ചക്രത്തിനടിപ്പെട്ടു കോടിയിട്ടു 

ആ പൂര്‍വയാഹ്നതില്‍ മഞ്ഞില കാറ്റേറ്റും  
സൂര്യാംശുവേറ്റും ഉണര്‍ന്നീല നീ 
ആ പ്രാതകാലത്തില്‍ കോടത്തണുപ്പേറ്റും   
ഇമ തുറന്നീടീലും കൂവീല നീ.....