Wednesday, April 6, 2011

സുമനും ആന്റോണിയോയും

കേരളവര്‍മ്മ കോളേജ് - സന്തോഷവും സങ്കടവും സൌഹൃദവും ഒരു മകരനിലാവില്‍ അലിയിച്ചു താഴേക്കു പറന്നിറങ്ങിയ താരകം, അല്ലെങ്കില്‍, ഓര്‍മ്മകളിലെ പവിഴമുത്തുകള്‍ തിരഞ്ഞെടുത്തു സ്വപ്‌നങ്ങള്‍ നൂല്ക്കുന്നൊരു പട്ടുനൂല്‍പ്പുഴു. അതുമല്ലെങ്കില്‍, കത്തിയെരിഞ്ഞ മനസ്സിലേക്ക് ചാഞ്ഞുപെയ്യുന്ന കുളിര്‍മഴ. ഒരുപക്ഷെ പറഞ്ഞാലും എഴുതിയാലും തീരില്ല, കേരളവര്‍മ്മയിലെ ഹൃദയത്തിലെ ആ ചൂട്.

പഠനം എന്ന വാക്കൊഴിച്ചു കേരളവര്‍മ്മയിലെ കല്ലും മുള്ളും കണ്മഷിയും എല്ലാം ഞങ്ങള്‍ക്ക് സ്വീകാര്യമായിരുന്നു. പഠനം എന്നൊരു ദൌത്യം ഉണ്ടെന്നു ഓര്‍ക്കുന്നതുതന്നെ പരീക്ഷയുടെ തലേ ദിവസമാണ്..

സുമന്‍ (സുമേഷ്) ആണ് എന്റെ സന്തതസഹചാരി. കണ്ടാല്‍ മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ചെറുപ്പക്കാരന്‍. ഞങ്ങളുടെ 'സ്റ്റോണേജ് ബോയ്സ് എന്ന കുപ്രസിദ്ധ സൌഹൃദ വലയത്തിലെ എന്റെ നാട്ടുകാരനും പ്ലസ്‌ ടു സ്കൂള്‍മേറ്റും അപ് ആന്‍ഡ് ഡൌണ്‍ ബൈക്ക് സര്‍വീസ് നടത്തി എന്റെ യാത്രാ ചെലവ് കുറക്കുകയും ചെയ്യുന്ന വ്യക്തി.

രണ്ടാം വര്‍ഷ അവസാനഘട്ട പരീക്ഷകള്‍ ചൂടുപിടിക്കുന്നു... ശരത്തും മോഹിത്തുമെല്ലാം എത്തിക്കുന്ന  യുണിവേര്‍സിറ്റി വാര്‍ത്തകള്‍ കേട്ട് ദീര്‍ഘനിശ്വാസമിട്ടു ബാക്കിയുള്ളവരെക്കൂടി പേടിപ്പിക്കാന്‍ പെമ്പിള്ളേരില്‍ ബുദ്ധിജീവികള്‍ (പഠിക്കുന്നവരുടെ കൂടെ നടന്നാല്‍ പഠിപ്പിസ്റ്റ് എന്ന പേര് ലഭിക്കുമെന്ന് ചിന്തിക്കുന്നവര്‍) എന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചിലര്‍.

"സുമാ, ഇനി പഠിക്കാതെ നിവൃത്തിയില്ലടാ... നാളത്തെ ഇംഗ്ലീഷ് പരീക്ഷക്ക്‌ ടൂള്‍സ് എന്തെ ങ്കിലും കയ്യിലുണ്ടോ?" ഞാന്‍ യാഥാര്‍ത്യത്തിലേക്ക് തിരിച്ചുവന്നു.

"ഉം, ഉള്ളത് ഒരെണ്ണം കഴിഞ്ഞ കൊല്ലത്തെയാ..." സുമന്റെ മറുപടി വന്നു.

രണ്ടുപേര്‍ക്കും കൂടി ഒരു ബുക്ക്‌ കിട്ടിയാല്‍ മതിയായിരുന്നു..അവസാനം ജയനോട് (ജയകൃഷ്ണന്‍, സ്റ്റോണേജിലെ തലച്ചോറിന്റെ അംശം കണ്ടെത്തിയ ഏക വ്യക്തി) ചോദിച്ചു ബുക്കിന്റെ പേര് എഴുതിവാങ്ങി. ഒരു ബുക്ക്‌സ്ടാളിലും പ്രസ്തുത ബുക്ക്‌ കിട്ടാനില്ല. പിന്നെ സുമന്‍ എവിടെനിന്നോ ഒരു ബുക്ക്‌ തപ്പിയെടുത്തു. സമയം രാത്രി 9 മണി.

പിറ്റേന്ന് ഉച്ചക്കാണ് പരീക്ഷ. ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചു. ബുക്ക്‌ രണ്ടായി ഭാഗിക്കുക. ഈ രാത്രി ആദ്യ ഭാഗം സുമന്‍; രണ്ടാം ഭാഗം ഞാന്‍. നാളെ എക്സ്ചേഞ്ച്. "മര്‍ച്ചന്റ് ഓഫ് വെനിസ്" എന്ന ഷേക്സ്പിയറിന്റെ അതിമനോഹരമായ ഒരു നാടകമാണ് അന്ന് പഠിക്കാനുണ്ടായിരുന്നത്. ആന്റോണിയോ  എന്ന വെനിസിലെ ഒരു വ്യാപാരിയാണ് മുഖ്യ കഥാപാത്രം. ആദ്യ ഭാഗത്ത്‌ അദ്ദേഹം  കച്ചവടത്തിന് പോയ തന്റെ കപ്പല്‍ തിരിച്ചു വരുന്നത് കാത്തിരിക്കുന്നതും മറ്റുമായ രസകരമായ മുഹൂര്‍ത്തങ്ങളാണ്. ആദ്യഭാഗമൊക്കെ നന്നായി സമയമെടുത്ത്‌ പഠിച്ചു.

ഇംഗ്ലീഷ്, മലയാളം പരീക്ഷകള്‍ക്ക് ഒരു ഗുണമുണ്ട്. കഥ അറിഞ്ഞാല്‍ ഒരുവിധം തട്ടിമുട്ടി എഴുതാം. അതുകൊണ്ടുതന്നെ ഞാന്‍ അത്യാവശ്യം കഥ മാത്രം പഠിച്ചുവെച്ചു. പലപ്പോഴും ഒരു പ്രശ്നമുള്ളത്, കഥാപാത്രത്തിന്റെ പേര് അറിയാതെ അവന്‍, അവള്‍, അവര്‍ എന്നൊക്കെ എഴുതി പിടിപ്പിക്കുന്നതാണ്.

അന്ന് പരീക്ഷക്ക്‌ പോകുന്ന വഴിയില്‍ ഞാന്‍ സുമനോടു ചോദിച്ചു:
      "ഡാ, കഥ മുഴുവന്‍ പഠിച്ചോ...?"
സുമന്‍ തലയാട്ടി.
      "ഇല്ലെങ്കില്‍ പറഞ്ഞോ, കഥ ഞാന്‍ പറഞ്ഞു തരാം."
     "വേണ്ട ഡാ.. ഞാന്‍ പഠിച്ചിട്ടുണ്ട്..."


ഹോ! സുമന്‍ കഥ മുഴുവന്‍ പടിച്ചിട്ടുണ്ടെന്നാ തോന്നുന്നത്. വല്ല ഡൌട്ടും ഉണ്ടെങ്കില്‍ അവനോടു ചോദിക്കാം- എനിക്ക് ആശ്വാസമായി..

അങ്ങനെ പരീക്ഷ തുടങ്ങാറായി. എല്ലാവരും ബാഗ് പുറത്തുവെച്ചു ഹാളിലേക്ക് കടന്നു. ഞാന്‍ നോക്കുമ്പോള്‍ സുമന്‍ ഹാളില്‍ കയറാതെ ജനലിനരികില്‍ നിന്നും എന്നെ വിളിക്കുന്നു.
ഞാന്‍ ഒരുവിധത്തില്‍ പരീക്ഷാഹാളിനു  പുറത്തു കടന്നു..
"എന്താടാ.. ഹോള്‍ടിക്കറ്റ്‌  എടുക്കാന്‍ മറന്നോ...? ഞാന്‍ ചോദിച്ചു.

"അതല്ലടാ.... നമ്മുടെ ആന്റോണിയോന്റെ  കപ്പല് അവസാനം തിരിച്ചു വര്വോ..?"  

അവസാനനേരത്ത്, പഠനത്തിനോട് തികഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തിയുള്ള സുമന്റെ നിഷ്കളങ്കമായ ആ ചോദ്യം കേട്ട് ഞാന്‍ തരിച്ചു നിന്നുപോയി...

Friday, April 1, 2011

ആധുനികം

ഋതു, പെയ്തു-ണക്കി-സുഗന്ധിച്ചൊ-
ടുവില്‍ മഞ്ഞായി മാഞ്ഞു
മഞ്ഞും മഞ്ഞുതുള്ളിയും ആര്‍ക്കും വേണ്ട,
കാറ്റ് വീശിക്കൊണ്ടിരിക്കുന്നു
വെയിലേറ്റു താളുകള്‍ എന്നെ വാടി.
ആവര്‍ത്തന വിരസത!!

പ്രാസമൊപ്പിച്ചെടുതതാണൊന്ന്,
നിലച്ചു. ഒഴുക്ക് നിലച്ചു.
നീരുറവ വറ്റിയെന്നു ഭൂഘടനാപണ്ഡിതര്‍,
മനസ്സിന്റെ ആഴത്തിനോട്..
വൃത്തമെവിടെ, അലങ്കാരമെവിടെ എന്ന്
ഒരു പ്രാചീന കവി അലമുറയിടുന്നു.
ആരെങ്കിലുമൊന്നു ചോല്ലിത്തരൂ..
ഉള്ളില്‍ ചിരിച്ചു; പറയാം,
അതുതന്നെ കൊടുമുടിയാണ്.
അത്യുംഗതുംഗശ്രേണുക്കളെക്കണക്കെ..
ശ്ശോ! നാവു വഴങ്ങുന്നില്ല; കുറ്റബോധം.


നല്ലതെല്ലാം നശിച്ചിട്ടില്ല,
ഇപ്പോഴുമുണ്ട്.
കാശ്മീരില്‍, ബാഗ്ദാദില്‍..
കാര്‍മേഘക്കെടുതികള്‍ക്കും
വജ്രായുധാലര്‍ച്ചക്കും
പീഡനചക്രങ്ങളിലമര്‍ന്നി-
ല്ലാതെയാകുന്ന ആര്‍ത്തനാദങ്ങള്‍ക്കും 
ചോര-ക്കര-ങ്ങള്‍ക്കും,
-ക്കറ-കള്‍ക്കും 
എറിയപ്പെട്ട -കുഞ്ഞു-ങ്ങള്‍ക്കുമാണ്
ആരാധകരെന്നു മാത്രം.
കലിയടങ്ങുന്നില്ലാര്‍ക്കും
അമ്മയുടെ ഗര്‍ഭപാത്രം വരെ
പിടിച്ചടക്കണമെന്നു ലോകം,
കവിതയും..!!

സ്വപ്നങ്ങള്‍ നശിക്കുന്നത്....

എന്റെ പ്രണയത്തിനു ഇങ്ങനെയല്ലാതെ അവസാനിക്കാനാവില്ല.....

മറന്നിട്ടും മറക്കാതെ മനസ്സില്‍ സൂക്ഷിച്ച നൊമ്പരങ്ങള്‍ ഒരു ദിവ്യസ്വപ്നമെന്നപൊലെ ഓര്‍ത്തെടുക്കുമ്പോള്‍ നീ എന്റെ ശ്വാസത്തിന്റെ വിപഞ്ചിക നിയന്ത്രിക്കുകയായിരുന്നു. പ്രക്ഷുബ്ധമായൊരു കടലില്‍ പച്ചപ്പു തേടിയലയുമ്പോള്‍ നിന്റെ കൂജനം വീണ്ടുമൊരു വഴികാട്ടിയാകുമെന്നു ഞനോര്‍ത്തില്ല... അല്ലെങ്കില്‍ ഓര്‍ക്കാന്‍ മറന്നു പോയിരിക്കാം.

നമ്മുടെ സ്വപ്നങ്ങളുടെ എഴുത്തോലക്കീറെടുക്കാന്‍ മറന്നു പോയ നാള്‍ മുതല്‍ ഞാനൊറ്റക്കായിരുന്നു... എപ്പോഴോ, കൂട്ടുതേടി ഹൃദയം മറന്നുവച്ചവരുടെ നാട്ടില്‍... അവരുടെ രാജാവായി... ഒന്നും സുഖമുള്ള ഓര്‍മകളായിരുന്നില്ല. തിരിച്ചു പോന്നു, ഈറന്‍ മണക്കുന്ന പഴയ ഇരുട്ടിലേക്കു തന്നെ...

ഇന്നു നീയെന്റെ പ്രാണന്റെ ചക്രവാളത്തില്‍ ഒരു സൂര്യാസ്തമയമായി മാറിയപ്പോള്‍ കഴിഞ്ഞു പോയ ശരത്കാലം, എന്നും തളിര്‍ക്കുന്ന പൂക്കാലമായിരുന്നെന്നു ഞാനറിയുന്നു... പൂന്തേന്‍ നുകരാന്‍ വെണ്ടിയല്ലെങ്കിലും, മനസ്സിന്റെ പൂന്തോപ്പില്‍ നിന്റെ രക്തപുഷ്പം ഒരിക്കലും വാടാതെ സൂക്ഷിക്കാന്‍.. 


നിന്നെക്കുറിച്ചെഴുതാന്‍ എനിക്കിന്നും വാക്കുകളില്ല.. അല്ലെങ്കില്‍ പലപ്പൊഴും ഒരു വിവര്‍ത്തകന്റെ മനോവേദനയുമായി മഷിയിറ്റാതെ ഓര്‍ത്തിരുന്നു... നെഞ്ചു കുത്തിക്കീറി ഹൃദയമെടുത്ത്‌ പുറത്തു വെച്ചാല്‍ പിന്നെയും എന്തൊക്കെയൊ പറയാനുണ്ടാകും. അങ്ങനെയിരിക്കെ ഭാഷാമതിലുകളെ എന്തിനു വെറുതെ കുത്തിനോവിക്കുന്നു എന്നു ചിന്തിച്ചു എഴുതാതിരിക്കുന്നതാകും ഉചിതം.

എന്റെ വേനല്‍ മുള്ളുകളെ മാറോടു ചേര്‍ത്തു വിദൂരതയുടെ ചക്രവാളത്തില്‍ നീ അലിയുമ്പോള്‍, പുതിയൊരു പുലരി കാത്തുകിടക്കുന്ന മണല്‍പ്പരപ്പിന്റെ കാലൊച്ച കേള്‍ക്കാതിരിക്കുന്നതെങ്ങനെ....? അവയും എന്നെപ്പോലെ വിരഹിയായതുകൊണ്ടാകുമോ, അവരുടെ മൌനത്തിന്റെ അലര്‍ച്ച എന്റെ കാതുകളില്‍ കമ്പനം ചെയ്യുന്നത്.അല്ലെങ്കിലുമെന്ത്, പ്രണയത്തിനു ഒരേ ഭാഷ, ഒരേ അര്‍ത്ഥം, ഒരേ നിറം. വിരഹം അതിലെ തിളങ്ങുന്നൊരു ചന്ദ്രകാന്തപ്രഭ...

എന്തേ നീ എന്നെ വിളിച്ചില്ലെന്നു ഞാന്‍ ഓര്‍ക്കുമായിരുന്നു... ചെപ്പിലൊതുക്കി സൂക്ഷിച്ച പ്രണയം തട്ടിത്തെറിപ്പിച്ചു പോയിരിക്കുമോ എന്നു ചിലപ്പോള്‍ ചിന്തിക്കും. സാഹചര്യങ്ങളാണു പ്രണയത്തിന്റെ ശത്രു. സ്നേഹവും പ്രണയവും തമ്മില്‍ തൂക്കിനോക്കി പ്രണയത്തെ ഒഴുക്കിക്കളഞ്ഞവരില്‍ ഞങ്ങളുടെതാകും ഏറ്റവും അവസാനതെ ബലികുടീരങ്ങള്‍. സാഹചര്യവും പ്രണയവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നു ഞാനറിഞ്ഞ നാളുകള്‍. കണ്‍മറഞ്ഞുപോയ ശവങ്ങളാണോ ഓര്‍മ്മകളെന്നു ചിന്തിക്കും. ഒരു ആശുപത്രി വരാന്ത കണക്കെ സ്വപ്നങ്ങള്‍ ചോര മണക്കുന്നു. മനസ്സിനുള്ളില്‍ നിലവിളിയും കൂരിരുട്ടും. പ്രണയം എന്റെ ദിനങ്ങളെ മായ്ചു കളയുന്നു. പ്രണയത്തില്‍ നിന്നും ഞാന്‍ ഒളിച്ചോടുന്നു.

പക്വമായപ്പോള്‍ ഞാനെന്റെ പ്രണയത്തിനെ അന്വേഷിച്ചു. എന്റെ പ്രണയത്തിനു ഞാന്‍ മാത്രം മതിയായിരിക്കാം. നിന്റെ ശരീരമെന്തിന്...? വിവാഹത്താല്‍ ബന്ധിക്കാനോ...? മനസ്സാല്‍ നമ്മള്‍ വിവാഹിതരല്ലേ....?

രക്തമൊഴുകി വഴുക്കല്‍ വീണൊരു ഹൃദയകോണില്‍ ചിറകറ്റു കിടന്നിരുന്ന പ്രണയത്തെ ഒടുവില്‍ ഞാന്‍ കണ്ടെത്തി. ഒരു കുളിര്‍ത്തെന്നലായി വീണ്ടുമതില്‍ വെള്ളമിറ്റിച്ചു. അതു വളര്‍ന്നു. പൂക്കളും കായ്ക്കളും നിറഞ്ഞു. കിളികളും മേഘങ്ങളും കൂടുകൂട്ടി. വസന്തം വീണ്ടും തിരിച്ചുവരുന്നതു ഞാനറിഞ്ഞു....

അപ്രതീക്ഷിതമായിരുന്നു മരണത്തിലേക്കുള്ള നിന്റെ വിളി....
സ്നേഹവും പ്രണയവും തമ്മില്‍ തൂക്കിയപ്പോള്‍ പ്രണയത്തിനാണു താഴ്ചയെന്ന്...

നീ ഇല്ലെങ്കില്‍ ഞാനെന്തിന്...? പൂക്കളോടും കിളികളോടും മേഘങ്ങളോടും യാത്രപറഞ്ഞു, ഞാനും അവളുടെ കൂടെ നടന്നു...

ഞങ്ങളുടെ പ്രണയത്തിന്റെ അനന്താകാശനീലിമയിലേക്ക്......