Monday, May 2, 2011

ചങ്ങാതി നന്നായാല്‍....

ഒരു പരീക്ഷാക്കാലം...


എന്തോ, പതിവിനു വിപരീതമായി അന്നത്തെ കണക്കു പരീക്ഷക്ക്‌ ഞാന്‍ നന്നായി പഠിച്ചു. എന്തെന്നില്ലാത്ത ആത്മവിശ്വാസം മനസ്സിന്നുള്ളില്‍... 
ശങ്കരന്‍ നമ്പ്യാര്‍ ഓഡിറ്റോയത്തില്‍ ആയിരുന്നു പരീക്ഷ. ചോദ്യപേപ്പര്‍ കണ്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായി. എല്ലാം പഠിച്ച ചോദ്യങ്ങള്‍.


 "ഇന്ന് അഡിഷണല്‍ ഷീറ്റ്  കുറെ വാങ്ങേണ്ടി വരും" ഞാന്‍ മനസ്സിലോര്‍ത്തു. 

അപ്പുറത്തു  വത്സനും സുമനും ദേവേട്ടനുമെല്ലാം വിഷണ്ണരായി പരസ്പരം നോക്കുന്നു... വത്സന്‍ എന്നെ നോക്കി.... ഇനി ഞാന്‍ പഠിച്ചിട്ടുണ്ടെന്നു അറിഞ്ഞു അവനു സങ്കടമാകണ്ട എന്ന് കരുതി "അളിയാ, എനിക്കും ഒന്നുമറിയില്ലടാ.." എന്നൊരു സങ്കടഭാവത്തോടെ ഞാന്‍ തിരിച്ചു നോക്കി. അത് കണ്ടപ്പോള്‍ വത്സന് ആശ്വാസമായി...എനിക്കും..

പത്തുമണിക്ക് പരീക്ഷ തുടങ്ങി പത്തര ആയിട്ടെ ഉള്ളു, എന്റെ ഉള്ളിലെ ആത്മവിശ്വാസം ഒരു ബലൂണിലെ കാറ്റെന്ന പോലെ നെഞ്ചില്‍നിന്നൂര്‍ന്നു പരീക്ഷാഹാളില്‍ നിറഞ്ഞു... ശ്വാസത്തിന്റെ വേഗത കുറഞ്ഞോ... അതോ കൂടിയോ...? മനസ്സിലാകുന്നില്ല.. കണ്ണില്‍ ഇരുട്ട് കയറുന്നപോലെ... 

ഒന്നിന്റെയും ഫോര്‍മുല ഓര്‍മ്മയില്ല... ഓര്‍മ്മയുള്ള ഫോര്‍മുലകള്‍ ഉള്ള ചോദ്യങ്ങള്‍ ഒന്നും വന്നിട്ടുമില്ല.  ഫോര്‍മുലകള്‍ അറിയാതെ കണക്കു പരീക്ഷക്ക്‌ പരിചയമുള്ള ചോദ്യങ്ങള്‍ വന്നിട്ട് എന്ത് കാര്യം. ഈ ഫോര്‍മുലകള്‍ കണ്ടുപിടിച്ചവനൊക്കെ വെള്ളം കിട്ടാതെ ചത്തിട്ടുണ്ടാകും... #$*&#@#$%

ഈശ്വരാ! എല്ലാവരും നന്നായി എഴുതുന്നു.. വത്സന്‍ ഒന്നാം റാങ്ക് വാങ്ങിച്ചിട്ടെ ഇനി നിര്‍ത്തുകയുള്ളൂ എന്നമട്ടില്‍ എങ്ങും നോക്കാതെ നിര്‍ത്താതെ എഴുതുന്നു... ഇനി എനിക്ക് സങ്കടമാകണ്ട എന്ന് കരുതി "അളിയാ, ഒന്നുമറിയില്ലടാ" എന്ന മുഖഭാവത്തോടെ അവന്‍ എന്നെ നോക്കിയതാണോ എന്തോ....?

കുറച്ചു നേരം ഞാന്‍ വെറുതെയിരുന്നു.... നാല് രൂപ മെഴുകുതിരി, ഏഴ് രൂപ അമ്പതു പൈസയുടെ മൂന്നു നാളികേരം.. ഭണ്ഡാരത്തില്‍ ഇട്ടവകയില്‍ ഒരു എട്ടു രൂപ വേറെയും...

"എന്തായാലും പഠിച്ചത് ഒന്നും ഓര്‍മ്മയില്ല, എന്നാപിന്നെ നന്നായി കോപ്പിയടിക്കാനുള്ള കരുത്തു തരേണമേ ദേവീ...." ഞാന്‍ പ്രാര്‍ത്ഥിച്ചു.

എന്റെ അടുത്തിരിക്കുന്നത് ക്ലാസ് മേറ്റ്‌ ആയ തസ്നിം എന്ന പെണ്‍കുട്ടിയാണ്. ക്ലാസ്സില്‍ താരതമ്യേന നന്നായി പഠിക്കുകയും ഒന്നാം ബെഞ്ചില്‍ ഇരിക്കുകയും ചെയ്യുന്ന കുട്ടിയാണ് അവള്‍.


ഇനി വേറെ നിവൃത്തിയില്ല...

ആദ്യം ഞാന്‍ തൊടുത്തുവിട്ട എന്റെ സഹായ അഭ്യര്‍ഥനകളെല്ലാം അവള്‍ വളച്ചൊടിച്ചു തിരിച്ചയച്ചു. എന്ന് വച്ച് നമ്മള്‍ നിര്‍ത്തരുതല്ലോ.. അവസാനം എന്റെ "നിസ്സഹായാവസ്ഥ" അവള്‍ക്കു ബോദ്ധ്യപ്പെട്ടു. മനസ്സില്ലാ മനസ്സോടെ അവള്‍ ഉത്തരക്കടലാസ്സ് കാണിച്ചുതരാമേന്നേറ്റു. ഞാന്‍ ഓരോ തവണ ഞാന്‍ എക്സാം പേപ്പറിലേക്ക്‌ എത്തിനോക്കുമ്പോളും  പേടിച്ചിരിക്കുന്ന അവളുടെ മുഖം എന്നെക്കൂടി ഭയചകിതനാക്കി.


സമയം മെല്ലെ മെല്ലെ നീങ്ങിക്കൊണ്ടിരുന്നു... ഞാന്‍ എന്റെ കര്‍ത്തവ്യം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.. പരീക്ഷ കഴിയാറായി. പുറകില്‍ ഇരിക്കുന്ന കുട്ടി അഡിഷണല്‍ ഷീറ്റ് വാങ്ങാന്‍ എഴുന്നേറ്റതു തസ്നി കണ്ടില്ല. തസ്നി നോക്കുമ്പോള്‍ ക്ലാസ്സിലെ സാര്‍ തന്നെ ലക്ഷ്യമാക്കി വരുന്നു... "അള്ളാ, കുടുങ്ങിയത് തന്നെ.... കോപ്പിയടി കണ്ടുപിടിക്കപ്പെട്ടു.."


സാര്‍ അടുത്തെത്തി ആ കുട്ടിക്ക് പേപ്പര്‍ കൊടുക്കാന്‍ തുടങ്ങും മുന്‍പേതന്നെ തസ്നി എഴുന്നേറ്റുനിന്നു ഒറ്റക്കരച്ചില്‍...
"ഇനി മേലില്‍ ഞാന്‍ ഉത്തരക്കടലാസ്സ് ആര്‍ക്കും കാണിച്ചു കൊടുക്കില്ല സാര്‍...."


ങേ...!!
സാറൊന്നു പകച്ചു..

സാര്‍ എന്തെങ്കിലും ഇങ്ങോട്ട് പറയുന്നതിന് മുന്‍പേ തന്നെ അവള്‍ എല്ലാം അങ്ങോട്ട്‌ പറഞ്ഞു കൊടുത്തു... ഒന്നുമറിയാതെ നിന്ന സാറിനു വഴിയെ കാര്യങ്ങളെല്ലാം മനസ്സിലായി...

"തന്റെ ക്ലാസ്സില്‍ ഇത്തരമൊരു അനീതി അനുവദിക്കില്ല എന്നായി സാര്‍.." ഒടുവില്‍ ആ കുറ്റവാളിയുടെ മുള്‍ക്കിരീടം ധീരതയോടെ  ഒറ്റയ്ക്ക് എടുത്തണിഞ്ഞു ഞാന്‍ ഓഫീസിലേക്ക് നടന്നു..

അവളുടെ ആ സത്യസന്ധതക്ക് ഞാന്‍ കൊടുത്ത വില എന്റെ ഹോള്‍ ടിക്കറ്റ് ആയിരുന്നു...


ഹോള്‍ ടിക്കറ്റിനു വേണ്ടി ഓഫീസിന്റെ വരാന്തയില്‍ ഒരു അഭയാര്‍ത്ഥിയെപ്പോലെ ഞാന്‍ നില്‍ക്കുമ്പോള്‍ ഉച്ചവെയിലിനെ മറച്ചു തണല്‍ വിരിച്ചുനില്‍ക്കുന്ന പേരാലിന്റെ ചുവട്ടില്‍, ആകുലതകളെ വെടിഞ്ഞൊരു "നിഷ്കളങ്ക ഹൃദയം" അടുത്ത പരീക്ഷയുടെ തിരക്കിലേക്ക് പതിയെ ചുവടു വെച്ചിറങ്ങുകയായിരുന്നു..


...............................................................

No comments: