Saturday, November 12, 2011

മറുനാട്ടിലെ ഓണം


മറവിയുടെ അഴുക്കുചാലുകളില്‍
ഒരു നേര്‍ത്ത ചിലമ്പൊലി നാദത്തോടെ
മുദ്രമോതിരത്തിന്റെ ആജ്ഞാനുവര്‍ത്തിയായി
ചിലപ്പോള്‍..


ഓര്‍മ്മകളുടെ പരിലാളനങ്ങള്‍ക്കു
കരവലയപ്പെടുന്നതിനിപ്പുറം
സ്വപ്‌നങ്ങള്‍ നിദ്രയുടെ
അതിര്‍വരമ്പുകള്‍ പിന്നിടുമ്പോള്‍...


അത്തം പിറന്നന്നു, മുറ്റത്തു
-അല്ല, ഇടുങ്ങിയ ഇരുളടഞ്ഞ
വരാന്തയില്‍-
നൂലടര്‍ന്ന ചളിപുരണ്ട ചവുട്ടിയില്‍
പൂക്കളവര്‍ണ്ണങ്ങളില്‍ ഒളിച്ചിരുന്ന്
പിന്നെയും..


ഓണമെന്നെ വിളിച്ചുകൊണ്ടേയിരുന്നു..


ഒടുവില്‍
തിരുവോണനാളില്‍
തുമ്പപ്പൂവും മുക്കുറ്റിയും
തിരഞ്ഞു തിരഞ്ഞു
ഇത്തിരി പിറകോട്ടു നടന്നു...
മനക്കലെ കുന്നിലെ മുളങ്കാടുകളും കടന്ന്..


ഓണക്കോടി തുളവീണ്
തടത്തുണിയായി നാലോണമുണ്ടു..
ഉച്ചയുടെ സൈറന്‍,
ഉദരത്തിലെ മുനിസിപ്പാലിറ്റി ഓഫീസിന്റെ
മച്ചില്‍ നിന്ന്...


തൂശനിലയും തുമ്പപ്പൂച്ചോറും
പത്തുതരം കറികളും
പപ്പടവും പായസവുമൊക്കെയായി
അവന്‍ വരുന്നുണ്ട്,
വിശപ്പെന്ന ആര്‍ത്തിപണ്ടാരം..
രണ്ടുദിവസം മുന്‍പ് വെച്ച
മീന്‍കറിയില്‍
എന്തെങ്കിലും ഉണ്ടാകാതിരിക്കില്ല,


ഓണസദ്യക്ക്‌..





No comments: