Friday, May 27, 2011

കോണ്‍ഗ്രസ്സും ഇങ്കുലാബും


ഇലക്ഷന്‍ പ്രചാരണത്തില്‍ ചുട്ടുപൊള്ളുന്ന ഒരു തെരഞ്ഞെടുപ്പുകാലം. എങ്ങും ആര്‍പ്പുവിളികളും മുദ്രാവാക്യം വിളികളും (രഹസ്യമായി തെറിവിളികളും). തെരഞ്ഞെടുപ്പിനെ എന്നും ഞങ്ങളുടെ ഗ്രാമം വാശിയോടെയാണ് എതിരേറ്റിരുന്നത്.

പൊതുവേ, കോണ്‍ഗ്രസ്സിനു യുവത്വം നല്‍കുന്ന സംഭാവന വളരെ ചെറുതാണെന്നാണ്  വെപ്പ്. ഞങ്ങളുടെ നാട് അതിനു വലിയൊരു അപവാദമായിരുന്നു.

ആയിടക്കാണ് കെ.പി. അനില്‍ കുമാര്‍ നയിക്കുന്ന ഒരു കാല്‍നട പ്രചാരണ ജാഥക്ക് അന്ന് വൈകീട്ട് പെരുമ്പിലാവ് സെന്ററില്‍ സ്വീകരണമുണ്ടെന്നു അയല്‍വാസിയും നാട്ടിലെ പ്രമുഖ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകനുമായ ജ്യോതിയേട്ടന്‍ പറയുന്നത്.
"കുന്നംകുളത്താണ് സമാപന സമ്മേളനം. രമേശ്‌ ചെന്നിത്തലയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. കണ്ണനും ബിനിയും ഉണ്ണിയുമൊക്കെ ഉണ്ടാകും. എല്ലാവരും കൂടി പെരുമ്പിലാവിലേക്ക് വന്നാ മതി."

അഞ്ചു മണിയോടെ ഞങ്ങള്‍ പെരുമ്പിലാവിലെത്തി. ഇത്രയധികം ജനങ്ങളെ ഒരു കോണ്‍ഗ്രസ്സ്‌ ജാഥക്ക് കാണുന്നത് ആദ്യമായായിരുന്നു. 

പെരുമ്പിലാവില്‍ നിന്നും കുന്നംകുളം വരെയുള്ള ഏഴു കിലോമീറ്റര്‍ ഒരു 'ഡിഫി' ജാഥ എന്നതുപോലെ ഞങ്ങള്‍ പ്രകമ്പനം കൊള്ളിച്ചു. തീ പാറുന്ന മുദ്രാവാക്യം വിളികളും, നാടന്‍ പാട്ടുകളുമൊക്കെയായി ജാഥയുടെ ഏറ്റവും പുറകില്‍ ഞങ്ങള്‍ ആര്‍ത്തുവിളിച്ചു. പല മുതിര്‍ന്ന പ്രവര്‍ത്തകരും ഞങ്ങളുടെ ഊര്‍ജ്ജസ്വലതയെ മൗനമായി അഭിനന്ദിച്ചു.

ജാഥ കുന്നംകുളത്തെത്തി.





കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഒരു തുറന്ന വാഹനത്തില്‍ രമേശ്‌ ചെന്നിത്തലയും എത്തി. കേരളം മുഴുവന്‍ ഇളക്കിമറിച്ച ആ ജാഥയുടെ തിരയിളക്കം എല്ലാവരിലുമുണ്ടായിരുന്നു. മുദ്രാവാക്യം വിളി ഉച്ചത്തിലായി.

ചെന്നിത്തലയെ കണ്ടതും ഉണ്ണിയേട്ടന്‍ പെട്ടെന്ന് ഒരു പൊട്ടിത്തെറിക്കലായിരുന്നു. ഞങ്ങളെയൊക്കെ തട്ടിമാറ്റി, ഭയങ്കര മുദ്രാവാക്യം വിളി. ഞരമ്പുകളെല്ലാം വലിഞ്ഞു മുറുകി. ശബ്ധമെല്ലാം ഇടറി.
"ദൈവമേ, ഇത്രയും ആവേശം ഈ ശരീരത്തില്‍ ഒളിച്ചിരിക്കുന്നുണ്ടായിരുന്നോ...?"

പഴയ കെ.എസ്.യു ക്കാരനാണ് ഉണ്ണിയേട്ടന്‍. എന്തായാലും ആ ആവേശം ഞങ്ങള്‍ കെടുത്തിയില്ല. ഞങ്ങള്‍ അതേറ്റു പിടിച്ചു. ബിനിയായിരുന്നു നേതൃത്വം വഹിച്ചത്.

ഞാനും ബിനിയും സമപ്രായക്കാരായിരുന്നു. ബിനി വളരെ അടുത്തകാലത്താണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വ്യാപ്രിതനായത്. ചുരുങ്ങിയ പരിപാടികളില്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂ എങ്കിലും, ആവേശം അലകടലോളമായിരുന്നു.

ചെന്നിത്തലയുടെ അരികെ നിന്ന് എല്ലാവരും കേള്‍ക്കെ, കെ.എസ്.യു വിന്റെ ഒരു മുദ്രാവാക്യം ബിനി ഉറക്കെ നീട്ടി വിളിച്ചു. ഏറ്റുവിളിക്കാന്‍ ഞങ്ങളും..

"ഉയരെ നീലക്കൊടി പാറട്ടെ..
ഉടലില്‍ ചോര തിളച്ചുയരട്ടെ..
അതിന്നു മീതെ നീലാകാശ-
നീല പൊന്‍കൊടി പാറട്ടെ...!!"

എല്ലാവരും ഞങ്ങളെ നോക്കി. "ഏതാ ഈ വളര്‍ന്നു വരുന്ന യുവത്വം...?"
ഞങ്ങളും അന്ധാളിച്ചു. "ഇവനിതൊക്കെ എവിടെനിന്ന് പഠിച്ചു...?"

ഇതൊന്നും ഒന്നുമല്ല, വലുത് വരാനിരിക്കുന്നതെ ഉള്ളു എന്ന  മട്ടില്‍ ബിനി അടുത്തത് ആഞ്ഞു വിളിച്ചു: "ഇങ്കുലാബ് സിന്ദാബാദ്.. ഇങ്കുലാബ് സിന്ദാബാദ്..!!"

"ഏ, ഇങ്കുലാബ് സിന്ദാബാദോ.."
ഞാന്‍ കണ്ണേട്ടനെ ഒന്ന് ഒളികണ്ണിട്ടു നോക്കി.... 
"ഓടണോ..." കണ്ണേട്ടന്‍ പതിയെ ചോദിച്ചു..

എന്തോ പിശകുപറ്റിഎന്ന് മനസ്സിലായ ബിനി ഒന്നുമറിയാത്തതു പോലെ അതിന്റെ കൂടെ കൂട്ടി വിളിച്ചു:
"എന്നുവിളിക്കാന്‍ ആരുണ്ടിവിടെ...
ആ പാര്‍ട്ടിക്കിവിടെ വോട്ടില്ല...
ആരുണ്ടിവിടെ... ആരുണ്ടിവിടെ..."

ഹോ... തലനാരിഴക്ക് രക്ഷപ്പെട്ടു...
ഉള്ളിലൊരു ചിരിയോടെ ഞങ്ങളും ഏറ്റുവിളിച്ചു:

"ആരുണ്ടിവിടെ... ആരുണ്ടിവിടെ..."

No comments: